ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ കടുത്ത ഊർജപ്രതിസന്ധി നേരിടുന്ന ബംഗ്ലാദേശിലേക്ക് 5,000 ടൺ ഡീസൽ അടിയന്തരമായി എത്തിച്ച് ഇന്ത്യ. ഇന്ധനവിതരണം താറുമാറായ സാഹചര്യത്തിൽ ഇന്ത്യ-ബംഗ്ലാദേശ് ഫ്രണ്ട്ഷിപ്പ് പൈപ്പ്‌ലൈൻ (IBFP) വഴിയാണ് ഇന്ത്യ ഡീസൽ വിതരണം വേഗത്തിലാക്കിയത്.
പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നിന്ന് ബംഗ്ലാദേശിലെ ദിനാജ്പൂരിലേക്കാണ് ഡീസൽ എത്തിച്ചത്. യുദ്ധം മൂലം അന്താരാഷ്ട്ര കപ്പൽഗതാഗതം തടസ്സപ്പെട്ടതിനാൽ ബംഗ്ലാദേശിലെ പല വൈദ്യുതിനിലയങ്ങളും അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. ഹോർമുസ് കടലിടുക്കിലെ സ്തംഭനം മൂലം ബംഗ്ലാദേശിന് ലഭിക്കേണ്ടിയിരുന്ന ക്രൂഡ് ഓയിൽ കപ്പലുകൾ വൈകുകയാണ്. ഇത് രാജ്യത്ത് കടുത്ത വൈദ്യുതിനിയന്ത്രണത്തിന് കാരണമായി.
സ്വന്തം ആവശ്യങ്ങൾക്കായി റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങുന്ന ഇന്ത്യ, അയൽരാജ്യങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സഹായം നൽകിയത്.

