ഇന്ത്യയുടെ 32 ബില്യൺ ഡോളർ മൂല്യമുള്ള രത്നാഭരണ വ്യവസായ കയറ്റുമതിയിൽ കുത്തനെ ഇടിവ് നേരിടുന്നതായി റിപ്പോർട്ട്. യു എസിന്റെ കനത്ത താരിഫുകൾ വിദേശ വിൽപനയെ തടസ്സപ്പെടുത്തുമെന്നാണ് നിരീക്ഷകർ പറയുന്നത്. 26% താരിഫാണ് ഇന്ത്യയ്ക്കുമേൽ അമേരിക്ക ചുമത്തിയത്. ഇത് ഇന്ത്യയുടെ ആഭരണ കയറ്റുമതിയെ വൻ ഇടിവിലേക്കാണ് എത്തിച്ചിരിക്കുന്നത്.
“താരിഫ് പ്രതീക്ഷിച്ചതിലും കൂടുതലാണ്” – ഇന്ത്യയിലെ മുൻനിര വജ്രാഭരണ നിർമ്മാതാക്കളിലൊന്നായ കാമ ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടർ കോളിൻ ഷാ പറഞ്ഞു. ഇത് വളരെ ഗുരുതരമാണെന്നും കയറ്റുമതിയെ ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. വജ്രം മുറിക്കുന്നതിനും മിനുക്കുന്നതിനുമുള്ള ലോകത്തിലെ ഏറ്റവും വലിയ കേന്ദ്രമാണ് ഇന്ത്യ. ആഗോളതലത്തിൽ സംസ്കരിച്ച ഓരോ 10 വജ്രങ്ങളിലും ഒൻപതെണ്ണവും കൈകാര്യം ചെയ്യുന്നത് ഇന്ത്യയാണ്. ഇന്ത്യയുടെ വാർഷിക രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയായ 32 ബില്യൺ ഡോളറിന്റെ 30.4% അഥവാ ഏകദേശം 10 ബില്യൺ ഡോളർ അമേരിക്കയിൽ നിന്നാണ്.
എഞ്ചിനീയറിംഗ്, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയ്ക്കുശേഷം ഇന്ത്യ അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ വലിയ ഉൽപന്നമാണ് രത്നങ്ങളും ആഭരണങ്ങളും. കൂടാതെ, ദക്ഷിണേഷ്യൻ രാജ്യത്ത് ദശലക്ഷക്കണക്കിന് ആളുകൾക്ക് ഈ വ്യവസായം തൊഴിലവസരങ്ങളും നൽകുന്നുണ്ട്. ചൈനയിൽ നിന്നുള്ള ദുർബലമായ ഡിമാൻഡ് സമീപ മാസങ്ങളിൽ ഈ മേഖലയെ ബാധിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ (ഏപ്രിൽ-മാർച്ച്) കയറ്റുമതി 14.5% കുറഞ്ഞ് 32.3 ബില്യൺ ഡോളറിലെത്തി.