Thursday, May 15, 2025

വന്യജീവി ശല്യം തടയുന്നതിനായി അന്തര്‍സംസ്ഥാന കരാറില്‍ ഒപ്പുവെച്ച് കേരളവും കര്‍ണാടകയും

വന്യജീവി ശല്യം തടയുന്നതിനായി കേരളവും കര്‍ണാടകയും തമ്മില്‍ അന്തര്‍ സംസ്ഥാന സഹകരണ കരാറില്‍ ഒപ്പുവച്ചു. വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ബന്ദിപ്പൂരില്‍ ചേര്‍ന്ന വനംമന്ത്രിമാരുടെ യോഗത്തില്‍ ഇരു സംസ്ഥാനങ്ങളും കരാറില്‍ ഒപ്പുവച്ചത്.

നാലു ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ചാര്‍ട്ടറിലാണ് ഇരു സംസ്ഥാനങ്ങളും ഒപ്പിട്ടത്. മനുഷ്യ മൃഗ സംഘര്‍ഷ മേഖല അടയാളപ്പെടുത്തുക, പ്രശ്നങ്ങളില്‍ ഇടപെടുന്നതില്‍ കാലതാമസം ഒഴിവാക്കുക, വിവരം വേഗത്തില്‍ കൈമാറല്‍, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് കരാറിലെ പ്രധാന ലക്ഷ്യങ്ങള്‍.

1972 ലെ വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിതമായ മാറ്റം വേണമെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിയമഭേദഗതി ആവശ്യത്തിന് തമിഴ്നാടും കര്‍ണാടകയും പിന്തുണ നല്‍കി. വംശവര്‍ധനയുള്ള മൃഗങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും കേരളം ആവശ്യപ്പെട്ടു.കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു.

 

Latest News