ജമ്മു കശ്മീരിലെ പഹൽഗാമിൽ 28 പേരുടെ മരണത്തിനു കാരണമായ ആക്രമണത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന നാലു തീവ്രവാദികളുടെ ചിത്രങ്ങൾ പുറത്തുവിട്ട് അന്വേഷണ ഏജൻസികൾ. ആദിൽ ഗുരി, ആസിഫ് ഷെയ്ഖ്, സുലൈമാൻ ഷാ, അബു തൽഹ എന്നിവരാണ് ആ നാലുപേർ. മൂസ, യൂനുസ്, ആസിഫ് എന്നീ കോഡ് നാമങ്ങളിലാണ് ഇവർ അറിയപ്പെട്ടിരുന്നത്.
അനന്ത്‌നാഗിൽ നിന്നുള്ള ആദിൽ ഗുരി, ജമ്മു കശ്മീരിലെ സോപോറിൽ നിന്നുള്ള ആസിഫ് ഷെയ്ഖ് എന്നീ രണ്ട് പ്രദേശവാസികളും ആക്രമണത്തിൽ ഉൾപ്പെട്ടിരിക്കാമെന്ന് വൃത്തങ്ങൾ പറഞ്ഞു. ഭീകരരെന്നു സംശയിക്കുന്നവരുടെ രേഖാചിത്രങ്ങൾ അന്വേഷണ ഏജൻസികൾ പുറത്തുവിട്ടതിന് മണിക്കൂറുകൾക്കു ശേഷമാണ് ഇത്.
നേരത്തെ, ടിവി റിപ്പോർട്ടുകൾ പ്രകാരം, കൈയിൽ എ കെ 47 റൈഫിളുമായി ഒരാൾ ഓടുന്നതായി കാണിക്കുന്ന ഒരു ചിത്രം പുറത്തുവന്നിരുന്നു. സൈനിക യൂണിഫോം ധരിച്ച ആയുധധാരികളായ തീവ്രവാദികളായിരുന്നു ആക്രണത്തിനു പിന്നിലെന്ന് അതിജീവിച്ചവർ നൽകിയ വിവരണങ്ങളുമായി ഈ ചിത്രം യോജിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തോക്കുകൾ കൈയിൽ പിടിച്ചുനിൽക്കുന്നവരുടെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇവർക്ക് ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം.