ഇസ്രായേൽ – ഇറാൻ യുദ്ധം കനക്കുമ്പോൾ, ഇറാന്റെ ഏറ്റവും പുതിയ മിസൈൽ നിരവധി സ്ഥലങ്ങളെ ആക്രമിച്ചതായി അറിയിച്ച് ഇസ്രായേൽ സൈന്യം. അതേസമയം രാജ്യത്തെ മെഡിറ്ററേനിയൻ തീരത്ത് ഒരു റെസിഡൻഷ്യൽ കെട്ടിടം തകർന്നതായും അഗ്നിശമന സേനാംഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച ഇസ്രായേലിലെ ടെൽ അവീവിലും അവിടെനിന്ന് 90 കിലോമീറ്റർ അകലെയുള്ള ഇസ്രായേൽ തുറമുഖനഗരമായ ഹൈഫയിലും ഇറാനിയൻ മിസൈലുകൾ പതിച്ചു. സംഭവസ്ഥലത്ത് തീപിടുത്തമുണ്ടായതായും ആക്രമണത്തിൽ പലയിടങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായതായുമുള്ള വിവരങ്ങൾ ലഭിക്കുന്നുണ്ട്. രാജ്യത്തിന്റെ മധ്യഭാഗത്തുണ്ടായ ആക്രമണങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ടതായും രാത്രിയിലെ ആക്രമണങ്ങളിൽ ഡസൻകണക്കിനു പേർക്ക് പരിക്കേറ്റതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ നഗരമായ ഹൈഫയിൽ ആക്രമണത്തിനുശേഷം നടത്തിയ തിരച്ചിൽ ഏകദേശം 30 പേർക്ക് പരിക്കേറ്റു. തുറമുഖത്തിനടുത്തുള്ള ഒരു പവർ പ്ലാന്റിൽ തീ പടരുന്നതു കണ്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ആക്രമണം തടയാനുള്ള പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇറാനിൽ നിന്നുള്ള ഏറ്റവും പുതിയ ആക്രമണത്തെത്തുടർന്ന്, ഇസ്രായേലിലെ നിരവധി പ്രധാന സ്ഥലങ്ങളിലേക്ക് ഹോംഫ്രണ്ട് കമാൻഡ് സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളെ അയച്ചിട്ടുണ്ട്. പൊതുജനങ്ങളോട് സംരക്ഷിത ഷെൽട്ടറുകളിലേക്കു മാറാൻ പറഞ്ഞതായും സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവിടെത്തന്നെ തുടരാനും അറിയിച്ചിട്ടുണ്ട്.