സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ ഡ്രൂസ് സമൂഹത്തിനെതിരെ ഈ ആഴ്ച നടന്ന വംശീയ അക്രമത്തിനു മറുപടിയാണ് കഴിഞ്ഞ ദിവസത്തെ വ്യോമാക്രമണമെന്ന് ഇസ്രയേൽ. “ഇത് സിറിയൻ ഭരണകൂടത്തിനുള്ള വ്യക്തമായ സന്ദേശമാണ്. ഡമാസ്കസിനു തെക്ക് സൈന്യത്തെ അയയ്ക്കാനോ, ഡ്രൂസ് സമൂഹത്തിനു ഭീഷണിയാകാനോ ഞങ്ങൾ അനുവദിക്കില്ല” – പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റ്‌സും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
സിറിയൻ നേതാവ് ജോലാനിക്കുള്ള മുന്നറിയിപ്പായിരുന്നു ആക്രമണങ്ങളെന്ന് കാറ്റ്‌സ് പിന്നീട് എക്‌സിൽ എഴുതി. ഡമാസ്കസിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഇസ്രയേലി വ്യോമസേന നടത്തിയ ആക്രമണം സിറിയൻ ഭരണകൂടത്തിനുള്ള വ്യക്തമായ മുന്നറിയിപ്പ് സന്ദേശമാണെന്നും കാറ്റ്സ് കൂട്ടിച്ചേർത്തു.
“ജിഹാദി കലാപകാരികളുടെ ആക്രമണങ്ങളിൽ നിന്ന് ഡമാസ്കസിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള ഡ്രൂസിനെ സംരക്ഷിക്കുകയും സ്വീഡയിലെയും ജബൽ അൽ-ഡ്രൂസിലെയും ലക്ഷക്കണക്കിന് ഡ്രൂസിനെ സ്വന്തമായി പ്രതിരോധിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക, ഗ്രാമങ്ങളിലേക്ക് ജിഹാദി സൈന്യത്തെ അയയ്ക്കാതിരിക്കുക,” കാറ്റ്സ് തുടർന്നു. “ഇസ്രായേലിലെ നമ്മുടെ ഡ്രൂസ് സഹോദരന്മാർക്കും രാഷ്ട്രത്തോടുള്ള അവരുടെ വിശ്വസ്തതയ്ക്കും ഇസ്രായേലിന്റെ സുരക്ഷയ്ക്ക് അവർ നൽകുന്ന വലിയ സംഭാവനയ്ക്കും വേണ്ടി സിറിയയിലെ ഡ്രൂസിനെ ഉപദ്രവത്തിൽ നിന്നു സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്” എന്നും കാറ്റ്സ് കുറിച്ചു.