വെടിനിർത്തൽ കരാർ അംഗീകരിക്കണമെന്ന യു എസിന്റെ അഭ്യർഥന നിലനിൽക്കെ, ഗാസയിലേക്കെത്തുന്ന എല്ലാ സഹായങ്ങളുടെയും വരവ് ഇസ്രായേൽ തടഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈജിപ്ത്, ഖത്തർ, യു എസ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ അംഗീകരിക്കപ്പെട്ട വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ശനിയാഴ്ചയോടെ അവസാനിച്ചിരുന്നു. എന്നാല്‍, ഗാസയിൽ മാസങ്ങളോളം നിലനിൽക്കാൻ ആവശ്യമായ സഹായം ഇതിനകംതന്നെ ഉണ്ടെന്ന് ഇസ്രായേൽ വിശ്വസിക്കുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ചർച്ചകൾ വേഗത്തിൽ പുനരാരംഭിക്കണമെന്നും പലസ്തീനികൾക്ക് ആവശ്യമുള്ള മാനുഷികസഹായം പൂർണ്ണമായും വേഗത്തിലും സുരക്ഷിതമായും തടസ്സങ്ങളില്ലാതെയും ലഭ്യമാക്കണമെന്നും മാനുഷികപ്രവർത്തകരെയും അന്താരാഷ്ട്ര സംഘടനകളെയും ഗാസയ്ക്കുള്ളിൽ ഫലപ്രദമായും സുരക്ഷിതമായും പ്രവർത്തിക്കാൻ അനുവദിക്കണമെന്നും’ യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടിട്ടുണ്ട്.
യു എസ് മുൻ പ്രസിഡന്റ് ജോ ബൈഡൻ ആണ് മൂന്നു ഘട്ടങ്ങളിലായുള്ള വെടിനിർത്തൽപദ്ധതി നിർദേശിച്ചത്. ആദ്യഘട്ടത്തിനുശേഷം രണ്ടാം ഘട്ടത്തിൽ അവശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ഗാസയിൽനിന്നും ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുകയും ചെയ്യണം എന്നതായിരുന്നു കരാർ. എന്നാൽ ആഴ്ചകൾക്കുമുൻപേ തുടങ്ങേണ്ടിയിരുന്ന രണ്ടാം ഘട്ടം ഇപ്പോൾ നീണ്ടുപോവുകയാണ്.