ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ 13 ജൂത വാസസ്ഥലങ്ങളെ അയൽസമൂഹങ്ങളിൽ നിന്ന് വേർതിരിക്കാനുള്ള പദ്ധതിക്ക് ഇസ്രയേലിന്റെ അംഗീകാരം. ഇസ്രായേലിന്റെ സുരക്ഷാ മന്ത്രിസഭ ഇതിന് അംഗീകാരം നൽകിയതായി ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് പറഞ്ഞു. വെസ്റ്റ് ബാങ്കിലുടനീളമുള്ള പതിനായിരക്കണക്കിന് ഭവന യൂണിറ്റുകളുടെ അംഗീകാരത്തെത്തുടർന്ന്, ഈ വാസസ്ഥലങ്ങൾ ഒടുവിൽ സ്വതന്ത്രമായി അംഗീകരിക്കപ്പെടുമെന്ന് സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം അറിയിച്ചു.
ഹമാസ് നേതൃത്വത്തിലുള്ള തീവ്രവാദികൾ നടത്തിയ ആക്രമണം ആവർത്തിക്കുമെന്ന ഭയം വെസ്റ്റ് ബാങ്കിന്റെ നിയന്ത്രണം വിട്ടുകൊടുക്കുന്നതിനെതിരെ ഇസ്രായേലിന്റെ എതിർപ്പ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിൽ തീവ്രവാദവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും, സംശയിക്കപ്പെടുന്ന തീവ്രവാദികളെ ലക്ഷ്യമിടുന്നുണ്ടെന്നും സൈന്യം പറയുന്നു. അയൽപക്കങ്ങളെ വേർതിരിക്കുന്നതിനും സ്വതന്ത്ര വാസസ്ഥലങ്ങളായി അംഗീകരിക്കുന്നതിനും അംഗീകാരം നൽകിയത് അന്താരാഷ്ട്ര നിയമസാധുതയെയും പ്രമേയങ്ങളെയും അവഗണിക്കുന്നതായി പലസ്തീൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.
1967 ൽ നടന്ന ആറുദിവസത്തെ യുദ്ധത്തിൽ, ഇസ്രായേൽ പിടിച്ചെടുത്ത വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും 2.7 ദശലക്ഷം പലസ്തീനികൾക്കിടയിൽ ഏകദേശം ഏഴുലക്ഷം ഇസ്രായേലി കുടിയേറ്റക്കാർ താമസിക്കുന്നു. യുദ്ധത്തിൽ പിടിച്ചെടുത്ത പ്രദേശങ്ങളിലെ ഇസ്രായേലിന്റെ കുടിയേറ്റങ്ങൾ നിയമവിരുദ്ധമാണെന്ന് മിക്ക രാജ്യങ്ങളും കരുതുന്നു. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് ഇസ്രായേലിന്റെ കുടിയേറ്റ അനുകൂല രാഷ്ട്രീയക്കാരെ ധൈര്യപ്പെടുത്തിയിട്ടുണ്ട്.