നഗരത്തില്‍ താണ്ഡവമാടുന്ന കാട്ടുതീക്കെതിരെ പോരാടുകയാണ് ജപ്പാനിലെ വടക്കുകിഴക്കന്‍ തീരദേശ നഗരം. പെട്ടെന്നുണ്ടായ കാട്ടുതീയില്‍ ഇതുവരെ 1200 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഫയര്‍ ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സിയുടെ കണക്കുകള്‍ അനുസരിച്ച്, ഓഫ്‌നേറ്റോയില്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ തുടങ്ങിയ കാട്ടുതീയില്‍ ഏകദേശം 2100 ഹെക്ടര്‍ വനം (5109 ഏക്കര്‍) കത്തിനശിച്ചിട്ടുണ്ട്.
കാട്ടുതീയില്‍ ഏകദേശം 84 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും 1200 ഓളം ആളുകളെ ഒഴിപ്പിച്ചതായുമാണ് പുറത്തുവരുന്ന വിവരം. ചിലയിടങ്ങളില്‍ തീയണയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. രാജ്യത്തുടനീളം രണ്ടായിരത്തിലധികം സൈനികരെയും അഗ്നിശമന സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്.
എന്നാൽ, ഇതിനിടയില്‍ കഴിഞ്ഞ വ്യാഴാഴ്ച ഒരാളെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് തീപിടുത്തവുമായി ബന്ധമുണ്ടോ എന്നും അധികൃതര്‍ പരിശോധിച്ചുവരികയാണ്.