Thursday, May 15, 2025

പത്താം വയസ്സില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച് ജുവൈരിയ

പിതാവിനും സഹോദരിക്കും പിന്നാലെ പത്താം വയസ്സില്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം പിടിച്ച് മലപ്പുറം മഞ്ചേരി മുള്ളമ്പാറ സ്വദേശി പി. ജുവൈരിയ. തലയില്‍ കൈകള്‍ കോര്‍ത്തുവെച്ച് ഇടതു കൈമുട്ടും വലതു കാല്‍മുട്ടും അതുപോലെ വലതു കൈമുട്ടും ഇടതു കാല്‍മുട്ടും തട്ടത്തക്കവിധത്തില്‍ 30 സെക്കന്‍ഡിനുള്ളില്‍ ഏറ്റവും കൂടുതല്‍ തവണ ചുവടുകള്‍ വെച്ചതിനാണ് റെക്കോഡ്. യൂറോപ്പില്‍ നിന്നുള്ള 16 ചുവടുകള്‍ മറികടന്ന് 54 ചുവടുകളായി ഉയര്‍ത്തിയാണ് റെക്കോഡ് ഇന്ത്യക്കാരിയുടെ പേരിലായത്.

ഏറ്റവും വേഗത്തില്‍ കൈ തൊടാതെ വാഴപ്പഴം (8.57 സെക്കന്‍ഡ്) കഴിച്ചതുള്‍പ്പെടെ മൂന്ന് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ പിതാവ് സലീം പടവണ്ണയുടെയും ഏറ്റവും വേഗത്തില്‍ (16.50 സെക്കന്‍ഡ്) ആല്‍ഫബെറ്റിക് ഓര്‍ഡറില്‍ പുസ്തകങ്ങള്‍ ക്രമീകരിച്ചതിന് ഗിന്നസ് റെക്കോഡ് നേടിയ സഹോദരി ആയിഷ സുല്‍ത്താനയുടെയും പാത പിന്തുടര്‍ന്നാണ് മഞ്ചേരി ബ്ലോസം പബ്ലിക് സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ജുവൈരിയയും ഈ നേട്ടത്തിലെത്തിയത്.

പൈതൃക വസ്തുക്കളുടെ സൂക്ഷിപ്പുകാരന്‍ കൂടിയായ മലപ്പുറം മഞ്ചേരി മുള്ളമ്പാറ സ്വദേശി സലീം പടവണ്ണയാണ് റെക്കോഡ് നേട്ടത്തിന് വഴിയൊരുക്കിയത്. റഷീദ മണ്ണുങ്ങച്ചാലിയാണ് മാതാവ്. പി. മുഹമ്മദ് ഷഹിന്‍ സഹോദരനും മനാല്‍, ഷസാന, ആയിഷ സുല്‍ത്താന എന്നിവര്‍ സഹോദരിമാരുമാണ്.

 

Latest News