Wednesday, April 2, 2025

ട്വിറ്ററിനെ പിന്തുടർന്ന് മെറ്റയും: ആയിരക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടമാകും

ഫെയ്‌സ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ ഈയാഴ്ച വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. മെറ്റയുടെ കൂട്ടപ്പിരിച്ചുവിടൽ നടപടിയിൽ ആയിരക്കണക്കിന് ജീവനക്കാർക്ക് താത്കാലികമായോ സ്ഥിരമായോ ജോലി നഷ്ടമാകാൻ ഇടയുണ്ടെന്നാണ് ദ വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്.

ബുധനാഴ്ചയോടെ മെറ്റ ഇതുസംബന്ധിച്ചുള്ള പ്രസ്താവന പുറത്തിറക്കിയേക്കുമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, റിപ്പോർട്ടിനെ കുറിച്ച് മെറ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വർഷം സ്റ്റോക്ക് മാർക്കറ്റിൽ വൻഇടിവാണ് മെറ്റയ്ക്ക് നേരിടേണ്ടി വന്നത്. വരുമാനത്തിൽ വലിയ നഷ്ടം നേരിടേണ്ടിവരുമെന്നും അതിനാൽ തന്നെ അടുത്ത കൊല്ലവും കമ്പനിയുടെ വിപണിമൂല്യം കുറയാനിടയുണ്ടെന്നും ഒക്ടോബറിൽ തന്നെ കമ്പനി മുൻകൂട്ടിക്കണ്ടിരുന്നു. ആഗോള സാമ്പത്തികമാന്ദ്യം, ടിക് ടോക്കിൽനിന്ന് നേരിടുന്ന കടുത്ത മത്സരം, സ്വകാര്യതാ നയത്തിൽ ആപ്പിൾ കൊണ്ടുവന്ന മാറ്റങ്ങൾ, നിയന്ത്രണ ചട്ടങ്ങൾ തുടങ്ങിയ ഘടകങ്ങൾ മൂലമുള്ള പ്രതിസന്ധികളും കമ്പനി നേരിടുന്നുണ്ട്.

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി പുതിയ നിയമനങ്ങളും പദ്ധതികളും നിർത്തിവെച്ച് ജീവനക്കാരെ പുനഃക്രമീകരിക്കുകയാണ് കുറച്ചുകാലമായി കമ്പനി ചെയ്യുന്നത്. എൻജിനീയർമാരെ നിയമിക്കുന്നതിൽ 30 ശതമാനത്തോളം കുറവ് വരുത്താൻ ജൂൺ മാസത്തിൽ തന്നെ കമ്പനി പദ്ധതിയിട്ടിരുന്നു.

Latest News