ഇസ്രായേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ കരട് രൂപരേഖ വെളിപ്പെടുത്തി ഇസ്രയേലിന്റെ ഔദ്യോഗിക ദേശീയമാധ്യമം കെ. എ. എൻ. കരാറിൽ ഒപ്പിടുന്ന നിമിഷം മുതൽ യു. എൻ. പ്രമേയം 1701 അംഗീകരിക്കപ്പെടുകയും പൂർണ്ണമായി പ്രാബല്യത്തിൽ വരുത്തുകയും ചെയ്യും. ഹിസ്ബുള്ളയും പ്രദേശത്തെ മറ്റ് സായുധഗ്രൂപ്പുകളും ഇസ്രായേലിനെതിരെ നടപടിയെടുക്കില്ലെന്നാണ് ഈ കരട് രൂപരേഖയിലെ പ്രധാന ആശയം.
UNIFIL (United Nations Interim Force In Lebanon) നെ കൂടാതെ തെക്കൻ ലെബനനിലെ ഒരേയൊരു സായുധസംഘടന ലെബനൻ സായുധസേന ആയിരിക്കണമെന്നും കരാറിൽ ആവശ്യപ്പെടുന്നു. സൈനിക, സർക്കാർ ലക്ഷ്യങ്ങൾ ഉൾപ്പെടെ ലെബനനിൽ ഇസ്രായേൽ ആക്രമണങ്ങൾ നടത്താൻ പാടില്ലെന്നും കരാർ പറയുന്നു.
ലെബനനിലേക്കുള്ള എല്ലാ ആയുധവിൽപനയും ആയുധനിർമാണവും ലെബനൻ സർക്കാർ മേൽനോട്ടം വഹിക്കും. കൂടാതെ, കരട് അനുസരിച്ച് ഇസ്രായേലിന് തെക്കൻ ലെബനനിൽനിന്ന് ഒരാഴ്ചയ്ക്കുള്ളിൽ പിന്മാറേണ്ടിവരും.
ഇസ്രായേലി സേനയുടെ പിന്മാറ്റത്തോടെ ലെബനൻ സായുധസേന പ്രദേശത്തെ നിയന്ത്രണം ഏറ്റെടുക്കുകയും തുടർന്നുള്ള പ്രദേശത്തെ നീക്കങ്ങൾ യു. എസിന്റെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും മേൽനോട്ടത്തിലുമായിരിക്കും എന്നാണ് കരട് നിർദേശം.