തെക്കുകിഴക്കന്‍ ഏഷ്യയില്‍ 2050 ആകുമ്പോഴേക്കും കരള്‍ അര്‍ബുദ നിരക്ക് കൂടുമെന്ന് ലോകാരോഗ്യ സംഘടന. കേസുകളില്‍ 75 ശതമാനം വരെ വര്‍ധനവുണ്ടാകും. പ്രതിവര്‍ഷം 2,00,000 മരണങ്ങള്‍ വരെ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പുകവലി, മദ്യപാനം, അമിതഭാരം, ജനസംഖ്യാ വര്‍ധനവ് തുടങ്ങിയവയാണ് കാന്‍സര്‍ വര്‍ധിക്കാനുള്ള പ്രധാനകാരണമായി ഐഎആര്‍സി ചൂണ്ടിക്കാട്ടുന്നത്. 2050ഓടെ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 48 ലക്ഷത്തിന്റെ അധിക വര്‍ധനവ് കൂടി പുതിയ കേസുകളില്‍ പ്രവചിക്കുന്നുണ്ട്.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ കേസുകളിലും ആനുപാതിക വര്‍ധനവുണ്ടാകും. ഇതിന്റെ ഭാ?ഗമായി വൈറല്‍ ഹെപ്പറ്റൈറ്റിസ് ബി, സി പ്രതിരോധം, വാക്‌സിനേഷന്‍, രോഗനിര്‍ണയം, ചികിത്സ എന്നിവ നല്‍കാനുള്ള ശ്രമങ്ങള്‍ അടിയന്തരമായി വര്‍ധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.
ഇന്ത്യയുള്‍പ്പടെ പലയിടത്തും അര്‍ബുദ മരണങ്ങളില്‍ കരള്‍ അര്‍ബുദമാണ് മുന്നില്‍. കണക്കുകള്‍ പ്രകാരം 2022-ല്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ 70.5 ദശലക്ഷം ആളുകള്‍ക്ക് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബിയും സിയും ബാധിച്ചിട്ടുണ്ട്. എന്നാല്‍ കാന്‍സര്‍ കേസുകളിലെ വര്‍ധനവ് എല്ലാ രാജ്യങ്ങളിലും തുല്യമായല്ല അനുഭവപ്പെടുകയെന്ന് ഐഎആര്‍സിയുടെ കാന്‍സര്‍ നിരീക്ഷണ വിഭാ?ഗം അറിയിച്ചിരുന്നു. കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ വളരെ കുറച്ച് മാര്‍ഗങ്ങള്‍ മാത്രമുള്ള രാജ്യങ്ങളെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക.
കോവിഡിന് ശേഷം പകര്‍ച്ചവ്യാധി മരണത്തിന്റെ രണ്ട് പ്രധാന കാരണങ്ങളാണ് വൈറല്‍ ഹെപ്പറ്റൈറ്റിസും ക്ഷയരോഗവും. വൈറല്‍ ഹെപ്പറ്റൈറ്റിസ് തടയുന്നതിനും രോഗനിര്‍ണയം നടത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ഉപകരണങ്ങളും മറ്റും ഉണ്ടെങ്കിലും ഹെപ്പറ്റൈറ്റിസ് ബിയും സിയും ഉള്ള ആളുകള്‍ ഇപ്പോഴും രോഗാവസ്ഥയില്‍ തുടരുകയാണ്. 2022-ല്‍ ഏകദേശം 1.3 ദശലക്ഷം ആളുകളാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചത്. ഇത് ക്ഷയരോഗം മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണത്തിന് തുല്യമാണ്.