ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ വിമർശിച്ച് ഇമ്മാനുവൽ മാക്രോൺ. കാനഡയിൽ നടക്കുന്ന ജി-7 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള യാത്രാമധ്യേ, ഗ്രീൻലാൻഡുമായുള്ള ഫ്രാൻസിന്റെയും യൂറോപ്യൻ യൂണിയന്റെയും ഐക്യദാർഢ്യം അറിയിക്കുക എന്ന ലക്ഷ്യത്തോടെ ഡാനിഷ് സ്വയംഭരണ പ്രദേശത്ത് എത്തിയപ്പോഴാണ് മാക്രോൺ ഇത്തരത്തിൽ വിമർശനം അറിയിച്ചത്.
“അത്തരത്തിലുള്ള കാര്യങ്ങൾ സഖ്യകക്ഷികൾ ചെയ്യുമെന്നുഞാൻ കരുതുന്നില്ല” എന്ന് അദ്ദേഹം പറഞ്ഞു. ഗ്രീൻലാൻഡിന് ഫ്രാൻസിന്റെയും യൂറോപ്യൻ യൂണിയന്റെയും ഐക്യദാർഢ്യം അറിയിക്കുക എന്നതാണ് തന്റെ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് മാക്രോൺ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന് ഭീഷണികൾ ഉയർത്തിയതിനുശേഷം വിശാലമായ ധാതുസമ്പന്നമായ ആർട്ടിക് പ്രദേശം സന്ദർശിക്കുന്ന ആദ്യ വിദേശ രാഷ്ട്രത്തലവനാണ് അദ്ദേഹം.
അറ്റ്ലാന്റിക് സമുദ്രത്തിനും ആർട്ടിക് സമുദ്രത്തിനുമിടയിലുള്ള തന്ത്രപരമായി സ്ഥിതിചെയ്യുന്ന ഗ്രീൻലാൻഡ്, ദേശീയ സുരക്ഷാകാരണങ്ങളാൽ യു എസിന് ആവശ്യമാണെന്ന് ട്രംപ് ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്.