പശ്ചിമേഷ്യയിലെ യുദ്ധം മൂലം റഷ്യയുടെ മേലുള്ള സമ്മർദം കുറയുമെന്ന് ആരും കരുതേണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. എണ്ണവില നിയന്ത്രിക്കാൻ റഷ്യയുടെ മേലുള്ള ഉപരോധങ്ങളിൽ അമേരിക്ക ചില ഇളവുകൾ നൽകിയ പശ്ചാത്തലത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി പാരീസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ലോകവിപണിയിൽ എണ്ണവില വർധിക്കുന്നത് റഷ്യയ്‌ക്കെതിരായ നീക്കങ്ങളിൽ നിന്ന് പിന്മാറാൻ കാരണമാകില്ലെന്ന് മാക്രോൺ കൂട്ടിച്ചേർത്തു. അമേരിക്ക നൽകിയ ഇളവുകൾ താൽക്കാലികം മാത്രമാണെന്നും റഷ്യയുടെ അധിനിവേശത്തെ രാജ്യാന്തരസമൂഹം തുടർന്നും എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുടെമേൽ ഏർപ്പെടുത്തിയിരിക്കുന്ന കർശനമായ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ ജി-7 രാജ്യങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.
അതേസമയം, ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ ഇറാഖിൽ ഒരു ഫ്രഞ്ച് സൈനികൻ കൊല്ലപ്പെട്ടതായി പ്രസിഡന്റ് സ്ഥിരീകരിച്ചു. എന്നാൽ, ഈ സാഹചര്യത്തിലും ആർക്കെതിരെയും യുദ്ധത്തിനില്ലെന്നും പ്രതിരോധ നടപടികളുമായി മാത്രമേ മുന്നോട്ടുപോകൂ എന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഫ്രാൻസ് ആഗ്രഹിക്കുന്നതെന്നും മാക്രോൺ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

