ഏകദേശം മൂന്ന് മാസത്തോളം നീണ്ടുനിന്ന വിനാശകരമായ ഉപരോധത്തിന് ശേഷം യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോളിനായുള്ള റഷ്യയുടെ യുദ്ധം അവസാനിച്ചു. തിങ്കളാഴ്ച മുതല്‍ നൂറുകണക്കിന് യുക്രൈന് പോരാളികളെ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. തുറമുഖ നഗരം സംരക്ഷിക്കാനുള്ള യുക്രെയ്നിന്റെ ശ്രമങ്ങളിലെ ഏറ്റവും പുതിയ തിരിച്ചടിയാണിത്.
മരിയുപോളിന്റെ പതനത്തിലൂടെ റഷ്യക്ക് ക്രിമിയയിലേക്കുള്ള പാതയും അസോവ് കടലിന്റെ നിയന്ത്രണവും ലഭിക്കും. യുക്രെയ്നിന്റെ സമുദ്ര വ്യാപാരവും നിര്‍ത്തലാക്കാന്‍ അവര്‍ക്ക് കഴിയും. മാര്‍ച്ച് ആരംഭത്തോടെയാണ് മരിയുപോള്‍ നഗരത്തെ റഷ്യന്‍ സൈന്യം വലയം ചെയ്തത് ഇപ്പോള്‍ നഗരം മിക്കവാറും ക്രെംലിന് സേനയുടെ നിയന്ത്രണത്തിലാണ്.
യുക്രെയ്നിലുടനീളം റഷ്യ ഷെല്ലുകള്‍ വിക്ഷേപിക്കുന്നത് തുടരുകയാണ്. ചൊവ്വാഴ്ച മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര് മരിച്ചതായി യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനിടെ, യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയും യുക്രെയ്നും തമ്മില്‍ നടത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചു. ഇരുപക്ഷവും പരസ്പരം കുറ്റപ്പെടുത്തല്‍ തുടരുന്നതിനാലാണിത്.
പത്താഴ്ചയിലേറെയായി റഷ്യന്‍ സൈന്യം മാരിയൂപോളിനെ വളഞ്ഞിരിക്കുകയാണെങ്കിലും, ശക്തമായ യുക്രേനിയന്‍ പ്രതിരോധം, നഗരത്തിന്റെ മേല്‍ പൂര്‍ണ്ണ നിയന്ത്രണം നേടാനുള്ള റഷ്യയുടെ ശ്രമത്തെ വൈകിപ്പിച്ചു. റഷ്യയ്ക്ക് വലിയ സൈനികനഷ്ടം വരുത്തുകയും ചെയ്തിരുന്നു.