കാനഡയിലെ ആൽബെർട്ട പ്രവിശ്യയിലെ കനനാസ്കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിഥിയായി ക്ഷണിച്ച് കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാർണി. സമീപവർഷങ്ങളിൽ വഷളായിരുന്ന കാനഡ – ഇന്ത്യ ബന്ധങ്ങളിലെ ഒരു മാറ്റത്തിന്റെ സൂചനയാണിത്. വെള്ളിയാഴ്ച ഇരുവരും ഫോണിൽ സംസാരിച്ചെന്നും ഈ സമയത്ത് കനേഡിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജി-7 ഉച്ചകോടിയിലേക്കു ക്ഷണിക്കുകയും ബന്ധം നിലനിർത്താൻ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്തതായി കാർണിയുടെ ഓഫീസ് പുറത്തിറക്കിയ ഒരു വായനക്കുറിപ്പിൽ പറയുന്നു.
“കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയില്‍നിന്നും ഒരു ഫോണ്‍കോള്‍ ലഭിച്ചതില്‍ സന്തോഷമുണ്ട്. ഈ മാസം അവസാനം കനാനസ്കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതിലുള്ള നന്ദിയും അറിയിച്ചു. ജൂൺ മധ്യത്തിൽ ഉച്ചകോടിയിൽ അദ്ദേഹത്തെ കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്” – പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു.
കാനഡയിൽ ഒരു സിഖ് വിഘടനവാദി നേതാവിനെ ഇന്ത്യ കൊലപ്പെടുത്തിയതായി മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതുമുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു.

