ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ഇതുവരെ എത്തിയവരുടെ കണക്കുകൾ പുറത്തുവിട്ട് വത്തിക്കാൻ. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഫ്രാൻസിസ് മാർപാപ്പയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ 1,28,000 ത്തിലധികം ആളുകളാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെത്തിയത്.
ഇന്ന് പുലർച്ചെ 2:30 വരെ തുറന്നിരുന്ന ബസിലിക്കയിൽ, ബുധനാഴ്ച രാവിലെ പൊതുദർശനത്തിനു വച്ചതിനുശേഷം പാപ്പയെ ഒരുനോക്ക് കാണാൻ സന്ദർശക പ്രവാഹമായിരുന്നു. ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച് വെള്ളിയാഴ്ച രാവിലെ എട്ടുമണി വരെ ജനപ്രവാഹം തുടർന്നതായി വത്തിക്കാൻ റിപ്പോർട്ട് ചെയ്യുന്നു. നിരവധിപേർ മണിക്കൂറുകളോളം ക്യൂവിൽ കാത്തുനിന്നു.