യെമനിലെ ഹൂതി എണ്ണ തുറമുഖത്ത് യു എസ് നടത്തിയ വ്യോമാക്രമണത്തിൽ 38 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യെമനിലെ റാസ് ഇസ ഫ്യുവൽ പോര്‍ട്ടിനു നേരെ യു എസ് നടത്തിയ ആക്രമണം രാജ്യത്ത് നടത്തിയ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണെന്ന് ഹൂതികളുമായി ബന്ധപ്പെട്ട മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച നടന്ന ആക്രമണങ്ങളിൽ 102 പേർക്ക് പരിക്കേറ്റിയിട്ടുണ്ട്.
ഹൂതികളുടെ സാമ്പത്തിക അടിത്തറ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യോമാക്രമണം നടത്തിയതെന്ന് യു എസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. “ഹൂതികളുടെ സാമ്പത്തിക ശക്തിസ്രോതസ്സിനെ ഇല്ലാതാക്കുക എന്നതായിരുന്നു ഈ ആക്രമണങ്ങളുടെ ലക്ഷ്യം” എന്ന് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ CENTCOM പറഞ്ഞു. അതേസമയം മരണസംഖ്യ സംബന്ധിച്ച് യു എസ് സൈനികാസ്ഥാനമായ പെന്റഗണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
യു എസ് വ്യോമാക്രമണം വിവിധ മേഖലകളിൽ പതിച്ചെങ്കിലും തുറമുഖ സൗകര്യത്തിനനു ചുറ്റുമാണ് കൂടുതലും കേന്ദ്രീകരിച്ചതെന്നും മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചെങ്കടലിലെ ചരക്ക് നീക്കത്തിനെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ആക്രമണം നടത്തുന്ന ഹൂതികളെ നിയന്ത്രിക്കുക എന്ന ലക്ഷ്യമിട്ടാണ് യു എസ് യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം തുടങ്ങിയത്. കഴിഞ്ഞമാസം ആരംഭിച്ച ആക്രമണങ്ങളുടെ തുടര്‍ച്ചയായാണ് ഈ ആക്രമണം നടന്നത്.