Thursday, April 3, 2025

മുനമ്പവും നിസാർ കമ്മീഷൻ റിപ്പോർട്ടും പിണറായി സർക്കാരും

കേരളത്തിൽ 23 സ്ഥലങ്ങളിൽ വഖഫ് വസ്തുവകകളുണ്ടെന്ന് 2008-ൽ അച്യുതാനന്ദൻ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ റിപ്പോർട്ടു നല്കിയിട്ടുണ്ടത്രെ. അതിൽ പതിനഞ്ചാമത്തേതാണ് ചെറായി – മുനമ്പം എന്നാണ് അറിയാൻകഴിയുന്നത്. പക്ഷേ, രസകരമായ കാര്യം, ഇങ്ങനെ ഒരു കമ്മീഷന്റെ അന്വേഷണം മുനമ്പംകാർക്കിടയിൽ നടന്നിട്ടില്ല എന്നതാണ്. മുനമ്പത്തെ വിഷയത്തിൽ മുനമ്പംകാരെ ബന്ധപ്പെടാതെ ഒരു റിപ്പോർട്ട് കൊടുക്കാൻ സർക്കാരിന്റെ ഒരു ഔദ്യോഗിക കമ്മീഷന് സാധിച്ചതെങ്ങനെ?

കോൺഗ്രസ് സർക്കാർ പടച്ചുവിട്ട വഖഫ് നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് എല്ലാം പിടിച്ചടക്കുന്ന വഖഫ് ബോർഡിന്റെ ശൈലി കമ്മ്യൂണിസ്റ്റ് സർക്കാർതന്നെ തുടങ്ങിവച്ചു എന്നേ കരുതാനാകൂ. വഖഫ് പ്രോപർട്ടി എന്നു ‘വിശ്വസിക്കാൻ കാരണമുണ്ടെങ്കിൽ’ എന്ന വഖഫ് ആക്ടിലെ 40-ാം വകുപ്പിന്റെ പ്രയോഗം ഇടതുസർക്കാർ നിയോഗിച്ച കമ്മീഷൻ തന്നെയാണ് അക്ഷരാർഥത്തിൽ ആദ്യമായി നടത്തിയെടുത്തത് എന്നർഥം.

സിദ്ദിഖ് സേട്ട്, ഫറൂഖ് കോളേജിനു ചെയ്തുകൊടുത്ത ആധാരം ഒരിക്കലെങ്കിലും ശ്രദ്ധാപൂർവം വായിച്ചിരുന്നെങ്കിൽ മുനമ്പം കടപ്പുറം വഖഫ് വകയാണെന്ന മണ്ടൻറിപ്പോർട്ട് നല്കാൻ അവർക്ക് കഴിയുമായിരുന്നില്ല. അത്രയ്ക്കു പ്രകടമാണ് ആ ആധാരത്തിലെ വൈരുധ്യം. ജഡ്ജിയായിരുന്ന ഒരാൾക്ക് ഒരു പ്രമാണം നേരെചൊവ്വെ  വായിച്ചുമനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നു വിശ്വസിക്കാൻ പ്രയാസമാണ്. അത് മന:പൂർവമായിരുന്നു എന്നുവേണം മനസ്സിലാക്കാൻ.

വഖഫ് ആയി നല്കുന്നു എന്ന് എഴുതിയതുകൊണ്ട് ഒരു പ്രോപർട്ടി വഖഫാകുമോ? “ടി മാനേജുമെന്റ് കമ്മിറ്റിക്കുവേണ്ടി താങ്കൾ കൈവശം വച്ചും കരം തീർത്തും പട്ടയം പിടിച്ചും ക്രയവിക്രയ സർവസ്വാതന്ത്ര്യത്തിൽ ടി ഫാറൂഖ് കോളേജിന്റെ ആവശ്യത്തിന് ഉപയോഗിച്ചുകൊള്ളുന്നതിന് സമ്മതിച്ചിരിക്കുന്നു” എന്ന പ്രസ്താവന വഖഫിനു ചേർന്നതാണോ? കൈമാറ്റം ചെയ്യാനാവാത്തവിധം തടയപ്പെട്ടത് എന്നർഥമുള്ള ‘വഖഫ്’ ആക്കി ഒരു വസ്തു മാറ്റുമ്പോൾ അതേ ആധാരത്തിൽത്തന്നെ ഫാറൂഖ് കോളേജിന് ക്രയവിക്രയത്തിനുള്ള സർവസ്വാതന്ത്ര്യവും നല്കുന്നു എന്ന്  പറയുന്നതെങ്ങനെ? “ഏതെങ്കിലും കാലത്ത് കോളേജ് നടപ്പിലില്ലാതിരിക്കുകയും ഇതിൽപെട്ട വസ്തുവകകൾ ശേഷിക്കുകയും ചെയ്യുന്നതായാൽ പട്ടികവകകൾ മടക്കിയെടുക്കാൻ എനിക്കും എന്റെ പിന്തുടർച്ചാവകാശികൾക്കും അധികാരവും അവകാശവും ഉണ്ടായിരിക്കുന്നതാണ്” എന്ന വ്യവസ്ഥ, ഒരിക്കൽ വഖഫ് ആകുന്നത് എന്നേക്കും വഖഫ് എന്ന വഖഫിന്റെ അടിസ്ഥാനപ്രമാണത്തിനു വിരുദ്ധമല്ലേ? തന്റെ ആത്മാവിനു ശാന്തികിട്ടണമെന്ന നിയോഗവുമായി രൂപപ്പെടുത്തിയിരിക്കുന്ന ഒരു വഖഫ് ഡീഡിന് എന്തു സാധുതയാണ് ഉള്ളത്? ഇത്തരം ചോദ്യങ്ങൾക്കെല്ലാം മറുപടി പറയേണ്ട ബാധ്യതയിലാണ് നിസാർ കമ്മീഷൻ അംഗംങ്ങൾ ഇപ്പോൾ. ഏതായാലും, നിസാർ കമ്മീഷന്റെ റിപ്പോർട്ട് എത്രയും വേഗം പൊതുജനത്തിന് വായിക്കാൻ അവസരമൊരുങ്ങും എന്നുതന്നെയാണ് കരുതപ്പെടുന്നത്.

വഖഫ് ബോർഡിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നത്

തടുത്തുനിർത്തുക, പിടിച്ചുനിര്‍ത്തുക, ബന്ധിതമാക്കുക എന്നൊക്കെ അർഥമുള്ള അറബിപദമായ ‘വഖുഫ’ എന്നതില്‍നിന്നാണ് ‘വഖഫ്’ എന്ന പദത്തിന്റെ നിഷ്പത്തി. രണ്ടാമത്തെ ഖലീഫയായ ഓമര്‍ ഒരു തുണ്ടു ഭൂമി ഖൈബറിൽ സ്വന്തമാക്കി, അത് ഏറ്റവും പുണ്യകരമായി ഉപയോഗിക്കാന്‍ എന്താണ് നല്ലതെന്ന് നബി മുഹമ്മദിനോടു ചോദിച്ചു. നബി പറഞ്ഞു: “ആസ്തി ബന്ധിതമാക്കുക; അതിന്റെ പ്രയോജനം മനുഷ്യക്ഷേമത്തിനായി സമര്‍പ്പിക്കുക. അത് വില്‍ക്കാനോ, സമ്മാനിക്കാനോ, അവകാശമാക്കാനോ പാടില്ല. അതില്‍നിന്നുള്ള ഉല്പാദനം നിങ്ങളുടെ മക്കള്‍ക്കായും ബന്ധുക്കള്‍ക്കായും ദരിദ്രര്‍ക്കായും അല്ലാഹുവിന്റെ വഴിയിലും സമര്‍പ്പിക്കുക.”

വഖഫിനെ 1995-ലെ വഖഫ് ആക്ട് ഇങ്ങനെ നിർവചിക്കുന്നു: ഭക്തിപരമോ, മതപരമോ ജീവകാരുണ്യപരമോ ആയി ഇസ്ലാമിക നിയമം അംഗീകരിച്ചിട്ടുള്ള ലക്ഷ്യത്തിനുവേണ്ടി സ്ഥാവരമോ, ജംഗമമോ ആയ വസ്തു ഇസ്ലാം മതവിശ്വാസിയായ ഒരാൾ ശാശ്വതമായി സമർപ്പിക്കുന്നതിനെയാണ് വഖഫ് എന്നുവിളിക്കുന്നത്.

കേരള സ്റ്റേറ്റ് വഖഫ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ഈ വിവരണം തന്നെ മതി, സിദ്ദിഖ് സേട്ടുവിന്റേത് വഖഫ് ആധാരം ആയിരുന്നില്ല എന്നു വ്യക്തമാകാൻ.

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞത്

അതുതന്നെയാണ് 1975 സെപ്തംബർ 30-ാം തീയതി ബഹു. കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിയിയിൽ (AS 600/71) പ്രതിഫലിക്കുന്നതും. 1960-70 കളിൽ ചെറായി – മുനമ്പം പ്രദേശവാസികളും ഫാറൂഖ് കോളേജും തമ്മിലുണ്ടായ വ്യവഹാരത്തിലാണ്, ഒരു ‘രജിസ്റ്റേർഡ് ഗിഫ്റ്റ് ഡീഡ്’ പ്രകാരം (‘വഖഫ് ഡീഡ് പ്രകാരം’ എന്നല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക) 1.11.1950-ൽ സിദ്ദിഖ് സേട്ട് ഫാറൂഖ് കോളേജിനു നൽകിയ സ്ഥലം ഫാറൂഖ് കോളേജിന്റെ സ്വകാര്യസ്വത്താണെന്ന വിധി ഹൈക്കോടതി പറഞ്ഞത്.

അതിനുശേഷം 1988 ഡിസംബറിലാണ് ഫാറൂഖ് കോളേജ് അധികാരികൾ വസ്തുവിൽക്കാൻ നിയമാനുസൃതം തീരുമാനമെടുത്തത്. 1989 മുതൽ മുനമ്പം ബീച്ച്  നിവാസികൾ ഫാറൂഖ് കോളേജിന് പണംകൊടുത്ത് സ്ഥലം ആധാരം ചെയ്തെടുത്ത് സ്വന്തമാക്കാൻ തുടങ്ങി. ഹൈക്കോടതി വ്യക്തമാക്കിയതു വിശ്വസിച്ചും, സിദ്ദിഖ് സേട്ടിന്റെ ആധാരത്തിലെ നിബന്ധനകൾ കൃത്യമായി പിന്തുടർന്നും, മുനമ്പം ബീച്ചുകാർ ഫാറൂഖ് കോളേജിൽനിന്ന് നിലവിലുള്ള വിലയുടെ ഇരട്ടിനല്കി വാങ്ങിയ ഭൂമിയാണ് ഇപ്പോൾ വഖഫ് ബോർഡ് സംസ്ഥാന സർക്കാരിന്റെ ഒത്താശയോടെ കൈയേറിയിരിക്കുന്നത്.

കോൺഗ്രസും മുസ്ലീം ലീഗും മതപണ്ഡിതരും പറയുന്നത്

കോൺഗ്രസ് ഭരണകാലത്തും വഖഫ് ബോർഡ് ഉണ്ടായിരുന്നു. പക്ഷേ, 2008-ലെ റിപ്പോർട്ട് നടപ്പിലാക്കാൻ ഉമ്മൻ ചാണ്ടി സർക്കാർ തയ്യാറാകാതിരുന്നത് എന്തുകൊണ്ടാണ്? വെറും മനുഷ്യത്വപരമായ കാരണങ്ങളാണ് പിന്നിൽ എന്നാണ് വിചാരമെങ്കിൽ, നിങ്ങൾക്കു തെറ്റി. മുസ്ലീം ലീഗിനും മതപണ്ഡിതർക്കും നിസാർ കമ്മീഷന്റെ ഏകപക്ഷീയവും പഠനരഹിതവുമായ റിപ്പോർട്ടിനോട് എതിർപ്പുണ്ടായിരുന്നു എന്നതാണ് മുഖ്യകാരണം. മുനമ്പം ഭൂമി വഖഫ് വസ്തുവല്ല എന്ന് ഇപ്പോൾ അവരെല്ലാം ഒന്നടങ്കം പറയുന്നത് അവർ യാഥാർഥ്യം മനസ്സിലാക്കിയതുകൊണ്ടു തന്നെയാണ്. ഈ ദിവസങ്ങളിൽ മുനമ്പം വിഷയത്തിൽ ചർച്ചയ്‌ക്കെത്തിയ വഖഫ് ബോർഡ് മുൻ അധ്യക്ഷനും ഇസ്ലാം മത പണ്ഡിതരും വ്യക്തമാക്കിയ വസ്തുതയും ഇതുതന്നെയാണ്. സത്യത്തിൽ, ഈ സത്യം അന്നുതന്നെ തുറന്നുപറയാനുള്ള ആർജവം അവർ കാണിച്ചിരുന്നെങ്കിൽ മുനമ്പം നിവാസികൾ ഇന്നത്തെ ദുരവസ്ഥയിൽ എത്തുമായിരുന്നില്ല.

ഗാലറിയിലിരുന്ന് കളികാണുന്ന പിണറായി സർക്കാർ

മുനമ്പത്തെ നൂറുകണക്കിനു കുടുംബങ്ങളുടെ ജീവൽപ്രശ്നത്തിൽ കേരള സർക്കാർ ഇപ്പോൾ കാണിക്കുന്ന നിസംഗതയും ലാഘവബുദ്ധിയും അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മുനമ്പംകാർ പാവപ്പെട്ടവരും അസംഘടിതരുമാണ് എന്ന ചിന്തയാകാം സർക്കാരിന്റെ അനങ്ങാപ്പാറ നയത്തിനു പിൻബലമേകുന്നത്. പക്ഷേ, മുനമ്പത്തെ ജനത്തിനുപിന്നിൽ നീതിബോധവും മതേതരത്വബോധവുമുള്ള കേരളം മുഴുവനും അണിനിരന്നിരിക്കുന്നു എന്നതാണ് വസ്തുത. ഇത് കാണാതിരിക്കാൻമാത്രം അന്ധത ബാധിച്ച ഒന്നാണോ പിണറായി സർക്കാർ? ജനത്തിന്റെ ഇച്ഛാശക്തിക്കുമുമ്പിൽ ഒരു സർക്കാർ – അതും തൊഴിലാളിവർഗ പാർട്ടി നയിക്കുന്ന ഒരു സർക്കാർ – എത്ര നാൾ കണ്ണടച്ചിരിക്കും?

ന്യൂനപക്ഷ വകുപ്പിലെ ഏകപക്ഷീയത

സർക്കാരിലെ ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിലാണ് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ ക്രമീകരിക്കപ്പെടുന്നത്. അതിനാൽത്തന്നെ വഖഫ് ബോർഡിന്റെ മുനമ്പം അധിനിവേശങ്ങൾക്കു ചുക്കാൻപിടിക്കുന്നത് ഈ വകുപ്പാണ്. ന്യൂനപക്ഷ ക്ഷേമവകുപ്പ് തുടങ്ങിയ 2011 മുതൽ ഇന്നുവരെ ന്യൂനപക്ഷം എന്നാൽ മുസ്ലീം സമുദായം മാത്രം എന്നതാണ്, മാറിമാറി വന്ന കേരള സർക്കാരുകളുടെ നിലപാട് എന്നു കാണാൻ ന്യൂനപക്ഷക്ഷേമ കാര്യവകുപ്പിന്റെ മന്ത്രിമാരുടെ ലിസ്റ്റെടുത്തു നോക്കിയാൽമതി.

ഏതാണ്ട് ഒന്നര വർഷം മുഖ്യമന്ത്രി പിണറായി വിജയൻ കൈകാര്യം ചെയ്തു എന്നതൊഴിച്ചാൽ എപ്പോഴും ഈ വകുപ്പ് മുസ്ലീം മന്ത്രിമാരുടെ കൈയിലായിരുന്നു. അതുകൊണ്ടുതന്നെ ഈ വകുപ്പിലാണ് മറ്റു ന്യൂനപക്ഷങ്ങൾ ഏറ്റവും കൂടുതൽ അനീതികൾക്ക് ഇരകളായിട്ടുള്ളതും. സ്കോളർഷിപ്പുകളിലും വിവിധ ക്ഷേമപദ്ധതികളിലും 80:20 അനുപാതം, ഏകപക്ഷീയമായ ഫണ്ടു വിതരണം, പി. എസ്. സി. വഴിയുള്ള നിയമനങ്ങൾ നടത്താതെ പ്രധാനമായും ഒരു വിഭാഗക്കാർക്കു മാത്രമായി ഡെപ്യൂട്ടേഷനിലും കരാർവ്യവസ്ഥയിലുമുള്ള നിയമനങ്ങൾ, കോച്ചിംഗ് സെന്ററുകളും മറ്റു പരിശീലനകേന്ദ്രങ്ങളും ഒരു വിഭാഗക്കാർക്കു മാത്രമായി അനുവദിക്കൽ, മദ്രസ അധ്യാപകർക്കുള്ള പ്രത്യേക ആനുകൂല്യങ്ങൾ ഇങ്ങനെ നിരവധി വിവേചനങ്ങളാണ് ന്യൂനപക്ഷ വകുപ്പിൽ നടന്നുകൊണ്ടിരിക്കുന്നത്.

ഒന്നാം പിണറായി സർക്കാരിൽ ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്ത കെ. ടി. ജലീലിനു കീഴിൽ ഈ അനീതികൾ ശതഗുണീഭവിച്ചു. ന്യൂനപക്ഷ ആനുകൂല്യങ്ങളും സ്കോളർഷിപ്പുകളും മുസ്ളിം വിഭാഗത്തെ മാത്രമായി അറിയിക്കാൻ അദ്ദേഹം മഹൽ സോഫ്ട് സംവിധാനം കൊണ്ടുവന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ആക്ട് 2017-ൽ ഭേദഗതി ചെയ്ത്, വേണമെങ്കിൽ ഒരു വിഭാഗത്തിൽ നിന്നുള്ളവർമാത്രം അംഗങ്ങളായി ന്യൂനപക്ഷ കമ്മീഷൻ രൂപീകരിക്കാവുന്ന സ്ഥിതിയിൽ കൊണ്ടെത്തിച്ചു. മദ്രസകൾക്കും അധ്യാപകർക്കുമുള്ള ആനുകൂല്യങ്ങൾ പലമടങ്ങ്  വർധിപ്പിക്കുകയും ഇതര ന്യൂനപക്ഷങ്ങൾ അപേക്ഷിക്കാൻ സാധ്യതയില്ലാത്ത കൂടുതൽ പദ്ധതികൾ ആരംഭിക്കുകയും ചെയ്തു.

ന്യൂനപക്ഷവകുപ്പു മന്ത്രിയുടെ നിലപാട്? 

നിലവിലെ വകുപ്പു മന്ത്രി ശ്രീ. അബ്ദുറഹ്മാൻ മിതവാദിയാണ് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ന്യായമായ അവകാശങ്ങളുയർത്തി സമരം നടത്തിയ വിഴിഞ്ഞംകാരെ രാജ്യദ്രോഹികൾ എന്നുവിളിച്ചത് അദ്ദേഹത്തിനുമേൽ കരിനിഴലായിട്ടുണ്ട് എങ്കിലും, അതു താല്ക്കാലികമായ ഗുണത്തിനുവേണ്ടി സർക്കാർതന്ത്രത്തിന്റെ ഭാഗമായി നടത്തിയ പ്രസ്താവനയാണെന്നു കരുതാം.

പക്ഷേ, ഈയിടെ അദ്ദേഹം നടത്തിയ പ്രസ്താവന മുനമ്പംകാരിലും അവരോട് ഐക്യദാർഢ്യം പുലർത്തുന്നവരിലും വലിയ ആശങ്കയാണ് ഉളവാക്കിയിട്ടുള്ളത്. മുനമ്പം നിവാസികൾക്ക് ഭൂമിക്ക് അർഹതയുണ്ടത്രെ. കേട്ടാൽ സുന്ദരം എന്നു തോന്നുമെങ്കിലും, ആ പദപ്രയോഗത്തിൽ ചതിയുടെ ധ്വനിയുണ്ട് എന്ന് മുനമ്പംകാർക്കു നന്നായി അറിയാം. കുറേ നാളുകളായി നിക്ഷിപ്ത താല്പര്യക്കാരായ പലരിൽനിന്നും മൂന്ന് സെന്റിന്റെയും അഞ്ചു സെന്റിന്റെയും വാഗ്ദാനകഥകൾ കേട്ടുതഴമ്പിച്ച കാതുകൾക്ക് മന്ത്രിയുടെ പ്രസ്താവനയും സമാന അർഥത്തിലല്ലാതെ മനസ്സിലാക്കാനാവില്ല. പാട്ടത്തിന് എടുത്തോളൂ എന്നതാണ് വഖഫ് ബോർഡുകാർ ഇപ്പോൾ മുനമ്പംകാരോട് പറയുന്നതെന്നും മന്ത്രി അറിഞ്ഞിട്ടുണ്ടാകാതിരിക്കില്ല.

മുനമ്പം ബീച്ചുകാരെ നിരക്ഷരരും അസംഘടിതരുമായി കാണുന്നത് വിഡ്ഢിത്തമാണ് മന്ത്രീ. കരമടയ്ക്കാനുള്ള തങ്ങളുടെ അവകാശം നിരന്തരപരിശ്രമത്തിലൂടെ അവർ ഇതിനകം പുന:സ്ഥാപിച്ചെടുത്തിട്ടുണ്ടെന്ന് അങ്ങേക്ക് അറിയാമല്ലോ. ഈയിടെ NIAയുടെ അന്വേഷണ പരിധിയിലേക്ക് എത്തിയിരിക്കുന്ന വഖഫ് സംരക്ഷണസമിതി എന്ന ഒളിയുദ്ധക്കാർ കൊടുത്ത കേസ്  മാത്രമാണ് ഇപ്പോൾ പ്രതിബന്ധം എന്നും അങ്ങേക്കറിയാം. കുടികിടപ്പു ഭൂമിയിൽ കുടികിടപ്പുകാർക്ക് ഏതാനും സെന്റിന്റെ അർഹതയുണ്ട് എന്നു പറയുംപോലുള്ള നിരുത്തരവാദമായ ഒരു പ്രസ്താവന മന്ത്രിയുടേതായി വരരുതായിരുന്നു. സ്വന്തം ഭൂമിയിൽ ഉടമസ്ഥർക്കുള്ളത് അവകാശമാണ്, അർഹതയല്ല. അർഹത നിശ്ചയിക്കുന്നത് ബാഹ്യശക്തികളല്ലേ? മുനമ്പംകാർ കുടികിടപ്പുകാരല്ല, കടന്നുകയറ്റക്കാരുമല്ല; അവകാശികളാണ് – ഏതാണ്ടു 35 വർഷങ്ങൾക്കുമുമ്പ് പണംകൊടുത്ത് ആധാരത്തോടെ വസ്തു വാങ്ങി കരമടച്ച് അവിടെ ജീവിക്കുന്നവർ. മുനമ്പം നിവാസികൾക്ക് ഭൂമിയുടെമേൽ സമ്പൂർണ്ണ അവകാശമുണ്ട് എന്നുപറയുന്ന നിമിഷമേ ന്യൂനപക്ഷ വകുപ്പുമന്ത്രി ശ്രീ. അബ്ദു റഹ്മാന്റെ സത്യസന്ധതയും ആത്മാർഥതയും നിഷ്പക്ഷതയും കേരളജനതയ്ക്കു ബോധ്യമാകും.

ചെറായി – മുനമ്പങ്ങൾ പലതുണ്ടത്രെ

മതേതര ഇന്ത്യയിലെ പൗരന്മാർക്കുമേൽ വഖഫ് നിയമം അടിച്ചേല്പിക്കുന്ന മഹാദുരന്തങ്ങളുടെ ഒരു ദ്വീപനുഭവമാണ് മുനമ്പത്തേത്. ഇനി ഇത്തരം 22 സ്ഥലങ്ങൾകൂടി കേരളത്തിലുണ്ടത്രെ. കോഴിക്കോട് നടക്കാവിലുള്ള സർക്കാർഭൂമി വഖഫ് ബോർഡ് ഏറ്റെടുത്തതിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇനിയും എന്തെല്ലാം പുറത്തുവരാനിരിക്കുന്നു.

കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന വഖഫ് ആക്ടിനെക്കുറിച്ച് മനസ്സിലാക്കിയതിന്റെ മരവിപ്പിൽനിന്ന് ഇതുവരെയും വിമുക്തരായിട്ടില്ലാത്ത ശരാശരി മലയാളികളെല്ലാം കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നിശ്ശബ്ദതയും രഹസ്യനീക്കങ്ങളും കണ്ട് അന്തംവിട്ടു നിൽക്കുകയാണ്. ഇതിനിടയിൽ ഇന്നലെ അവരെല്ലാം ഒന്നിച്ചു – വഖഫ് നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ. വഖഫ് ആക്ടിൽ മോദി കൊണ്ടുവന്ന ഭേദഗതി വേണ്ട എന്നുപറയുന്ന കേരള നിയമസഭാംഗങ്ങളോട് ഏതാനും ചോദ്യങ്ങൾ: നിലവിലുള്ള വഖഫ് ആക്ട് (പ്രത്യേകിച്ച്, വകുപ്പ് 3[ee], 3[i], 3[r], 7, 40, 41, 83, 107, 108A) നിങ്ങൾ പഠിച്ചോ? അവയിലടങ്ങിയിരിക്കുന്ന ഭരണഘടനാലംഘനവും മതേതരത്വരാഹിത്യവും നീതിനിഷേധവും എന്തുകൊണ്ട് നിങ്ങൾ മനസ്സിലാക്കുന്നില്ല? മുനമ്പം വിഷയത്തിൽ വ്യക്തമാകുന്ന, അതിന്റെ ദുരുപയോഗസാധ്യത എന്തുകൊണ്ട് നിങ്ങൾ തിരിച്ചറിയുന്നില്ല? തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിൽ, അതിൽ വരേണ്ട ഭേദഗതികളുടെ ഒരു ബദൽരേഖ പുറത്തിറക്കാൻ നിങ്ങൾ തയ്യാറുണ്ടോ?

ഫാ. ജോഷി മയ്യാറ്റിൽ

Latest News