Thursday, April 3, 2025

മുനമ്പം: ജനപ്രതിനിധികൾ ജനങ്ങളെ ചതിച്ചു; ജനകീയ കോടതിയിൽ ചോദ്യം ചെയ്യും എന്ന് ഷെവലിയർ അഡ്വ വി സി സെബാസ്റ്റ്യൻ

ജനകീയജീവിതത്തിന് വെല്ലുവിളിയുയർത്തുന്ന വഖവ് നിയമഭേദഗതിക്കെതിരെ സംസ്ഥാന ഭരണകൂടവും എംഎൽഎമാരും നിയമസഭയിൽ പ്രമേയം പാസാക്കിയത് നിർഭാഗ്യകരമാണെന്നും ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ ചതിയും വഞ്ചനയും തിരിച്ചറിഞ്ഞ് ജനകീയ കോടതിയിൽ ചോദ്യം ചെയ്യണമെന്നും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.

ഭരണഘടന ഉറപ്പാക്കി ഉദ്‌ഘോഷിക്കുന്ന ദേശീയതയേയും മതേതരത്വത്തേയും നിഷ്പ്രഭമാക്കി അവഗണിച്ച് ഇന്ത്യയെ മുഴുവൻ തീറെഴുതിയെടുക്കാൻ ഉതകുന്നതും, ജീവിതത്തിനു വെല്ലുവിളി ഉയർത്തി, ജനങ്ങളുടെ കിടപ്പാടം പോലും നഷ്ടപ്പെടുന്ന അപാകതകളേറെയുമുള്ള വഖഫ് നിയമത്തിലെ നീതിനിഷേധ ജനദ്രോഹ വകുപ്പുകൾ ഭേദഗതി ചെയ്യാനുള്ള കേന്ദ്രസർക്കാരിന്റെ സദുദ്ദേശപരമായ നീക്കം സ്വാഗതാർഹമാണ്.

കോൺഗ്രസ് ഭരണത്തിൽ അടിച്ചേൽപ്പിച്ച വഖഫ്‌നിയമത്തിന് പിന്തുണ നൽകുന്ന കമ്യൂണിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയം ഏറെ വിചിത്രവും രാഷ്ട്രീയ അന്ധതയും, കാപഠ്യവുമാണ്. സ്വന്തം കിടപ്പാടം പോലും നഷ്ടപ്പെടുന്ന മുനമ്പത്തെ ജനങ്ങളുടെ കണ്ണീരിന് സർക്കാർ പുല്ലുവില കല്പിച്ചത് നിർഭാഗ്യകരമായിപ്പോയി. പകലന്തിയോളം മതേതരത്വവും മതനിരപേക്ഷതയും പ്രസംഗിക്കുന്നവർ മതമൗലികവാദത്തിന്റെയും അവരുടെ വോട്ടുബാങ്കിന്റെയും അടിമത്വത്തിലേയ്ക്ക് വീഴുന്നുവെന്നതിന്റെ ഉദാഹരണമാണ് കേരളത്തിലെ നിയമസഭാസാമാജികരുടെ വഖഫ് പ്രമേയ നടപടി.

സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന ഇടതു വലതു മുന്നണികളിലെ ജനപ്രതിനിധികളുടെ യഥാർത്ഥമുഖം തിരിച്ചറിയാൻ ജനദ്രോഹ വഖഫ് നിയമത്തിന്റെ ഭേദഗതിക്കെതിരെയുള്ള അവരുടെ നിലപാട് കേരള സമൂഹത്തിന് അവസരം തന്നു. അധികാരത്തിന്റെ രാഷ്ട്രീയ അടിമത്വത്തിൽ ജനങ്ങളെയും അവരുടെ ജീവിത സാഹചര്യങ്ങളെയും കുരുതികൊടുക്കുന്നവരായി സംസ്ഥാനത്തെ ജനപ്രതിനിധികൾ അധഃപതിക്കരുതെന്നും വഖഫ് നിമയഭേദഗതി ബില്ലിനെതിരെയുള്ള പ്രമേയത്തിൽ നിന്ന് മനഃസാക്ഷിയുള്ള എംഎൽഎമാർ പിന്മാറി നിലപാട് തിരുത്തി പൊതുസമൂഹത്തിൽ വ്യക്തമാക്കണമെന്നും പ്രമേയത്തിന്മേൽ തുടർനടപടികൾക്ക് ശ്രമിക്കാതെ സംസ്ഥാന സർക്കാർ പുനഃപരിശോധന നടത്തണമെന്നും വി സി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

Latest News