ജർമ്മൻ നഗരമായ മ്യൂണിക്കിൽ ആൾക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയ അഫ്ഗാൻ പൗരൻ കുറ്റസമ്മതം നടത്തി. കുറ്റകൃത്യത്തിനു പിന്നിൽ ഇസ്ലാമിക ലക്ഷ്യമുണ്ടെന്ന് അധികൃതർ കണ്ടെത്തിയതായി ഒരു പ്രോസിക്യൂട്ടർ വെള്ളിയാഴ്ച പറഞ്ഞു.
വ്യാഴാഴ്ച നഗരമധ്യത്തിൽ തടിച്ചുകൂടിയ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പ്രകടനത്തിനിടയിലേക്കാണ് 24 കാരനായ യുവാവ് അതിക്രമിച്ചുകയറിയത്. ഒരു പിഞ്ചുകുഞ്ഞടക്കം 36 പേർക്ക് പരിക്കേറ്റു. “പ്രകടനത്തിൽ പങ്കെടുത്തവരുടെ ഇടയിലേക്ക് മനഃപൂർവം വാഹനമോടിച്ചു വന്നതായി അയാൾ സമ്മതിച്ചിട്ടുണ്ട്” – ലീഡ് പ്രോസിക്യൂട്ടർ ഗബ്രിയേൽ ടിൽമാൻ പറഞ്ഞു.
ആക്രമണത്തിനുശേഷം പൊലീസ് അദ്ദേഹത്തിന്റെ കാറിനുനേരെ വെടിയുതിർത്തു. എന്നാൽ പ്രതിക്ക് പരിക്കേറ്റില്ല. ടിൽമാൻ പറയുന്നതനുസരിച്ച്, തുടർന്ന് അദ്ദേഹം ‘അല്ലാഹു അക്ബർ’ (ദൈവം ഏറ്റവും വലിയവനാണ്) എന്ന് പറയുകയും പൊലീസിന്റെ സാന്നിധ്യത്തിൽ പ്രാർഥിക്കുകയും ചെയ്തു.
യു എസ് വൈസ് പ്രസിഡന്റ് ജെഡി വാൻസും യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും ഉൾപ്പെടെയുള്ള നേതാക്കൾ മ്യൂണിക്ക് സുരക്ഷാസമ്മേളനത്തിനായി തെക്കൻ നഗരത്തിൽ എത്തുന്നതിന് മണിക്കൂറുകൾക്കുമുമ്പാണ് ആക്രമണം ഉണ്ടായത്. എന്നാൽ രണ്ട് സംഭവങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് പറഞ്ഞു.