Saturday, April 19, 2025

ന്യൂയോര്‍ക്കില്‍ പതിനെട്ടുകാരന്റെ കൊലവിളി; 10 പേര്‍ കൊല്ലപ്പെട്ടു; ആക്രമണകാരണം വര്‍ണവെറിയെന്ന് റിപ്പോര്‍ട്ട്

അമേരിക്കയില്‍ പെയ്റ്റന്‍ ഗ്രെന്‍ഡന്‍ എന്ന പതിനെട്ടുകാരന്‍ നടത്തിയ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലായിരുന്നു സംഭവം. പട്ടാളക്കാരുടെ യൂണിഫോമിന് സമാനമായ വസ്ത്രം ധരിച്ചെത്തിയാണ് ഇയാള്‍ ആക്രമണം നടത്തിയത്.

വര്‍ണവെറിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. ഇരകളില്‍ ഭൂരിഭാഗവും കറുത്തവംശജരാണെന്ന് പോലീസ് അറിയിച്ചു. വെളുത്തവംശജനായ അക്രമി, ആക്രമണം തന്റെ തലയിലുണ്ടായിരുന്ന ഹെല്‍മറ്റിലെ ക്യാമറയിലൂടെ ലൈവ് സ്ട്രീം ചെയ്യുകയും ചെയ്തിരുന്നു. അക്രമിയെ അറസ്റ്റ് ചെയ്തതായി ബഫല്ലോ പോലീസ് കമ്മിഷണര്‍ ജോസഫ് ഗ്രാമഗ്ലിയ അറിയിച്ചു.

സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങിലായിരുന്നു 18-കാരന്‍ ആക്രമണം ആരംഭിച്ചത്. ഇവിടെവെച്ച് നാലുപേര്‍ക്കു നേരെ വെടിയുതിര്‍ത്തു. പിന്നീട് സൂപ്പര്‍ ക്കറ്റിനുള്ളിലേക്ക് കടക്കുകയും വെടിവെപ്പ് തുടരുകയുമായിരുന്നെന്നും ഗ്രാമഗ്ലിയ കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന വിരമിച്ച പോലീസ് ഉദ്യോഗസ്ഥനാണ്.

പോലീസ് സംഭവസ്ഥലത്ത് എത്തിയപ്പോള്‍, അക്രമി തോക്ക് സ്വന്തം കഴുത്തില്‍വെച്ച് ഭീഷണിമുഴക്കി. തുടര്‍ന്ന് പോലീസ് ഇയാളോട് സംസാരിച്ച് ശാന്തനാക്കുകയും ഒടുവില്‍ കീഴടങ്ങുകയുമായിരുന്നു. അറസ്റ്റ് ചെയ്ത അക്രമിയെ ചോദ്യം ചെയ്തു വരികയാണ്.

 

Latest News