ആണവായുധ ശേഖരം വര്‍ദ്ധിപ്പിക്കുമെന്ന് കിം ജോങ് ഉന്‍ പ്രതിജ്ഞ ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം, മെയ് 4-ന്, ഉത്തര കൊറിയ ഒരു ബാലിസ്റ്റിക് മിസൈല്‍ പ്രയോഗിച്ചതായി ദക്ഷിണ കൊറിയ അറിയിച്ചു. ഈ വര്‍ഷം ഉത്തര കൊറിയ നടത്തുന്ന 14 ാമതു മിസൈല്‍ പരീക്ഷണമാണിത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.03നാണ് ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്. മിസൈല്‍ 470 കിലോമീറ്റര്‍ (300 മൈല്‍) പറക്കുകയും 780 കിലോമീറ്റര്‍ ഉയരത്തില്‍ എത്തുകയും ചെയ്തു.
കഴിഞ്ഞ ആഴ്ച, കിം ഒരു വലിയ സൈനിക പരേഡിന് മേല്‍നോട്ടം വഹിച്ചിരുന്നു. തങ്ങളുടെ ആണവായുധ ശേഖരം അതിവേഗം വിപുലീകരിക്കുമെന്നും മെച്ചപ്പെടുത്തുമെന്നും തദവസരത്തില്‍ കിം പ്രതിജ്ഞയുമെടുത്തു.
ദക്ഷിണ കൊറിയയുടെ നിയുക്ത പ്രസിഡന്റ് യൂന്‍ സുക്-യോളിന്റെ സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് കിം ഈ പരീക്ഷണം നടത്തിയത്. ഉത്തര കൊറിയയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുമെന്നും യുഎസുമായി സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കുമെന്നും പ്രതിജ്ഞയെടുത്തുകൊണ്ട് അധികാരത്തിലേയ്ക്കുത്തുന്ന വ്യക്തിയാണ് യൂന്‍.
തന്റെ ആണവായുധങ്ങളെക്കുറിച്ചുള്ള കിമ്മിന്റെ സന്ദേശവും അടുത്തിടെ നടത്തിയ പരീക്ഷണവും ദക്ഷിണ കൊറിയയുടെ നിയുക്ത പ്രസിഡന്റിനുള്ള സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. യുണുമായി കൂടിക്കാഴ്ച നടത്താന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഈ മാസം അവസാനം ദക്ഷിണ കൊറിയ സന്ദര്‍ശിക്കും.
ഇത് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ജെസിഎസ് പറഞ്ഞു. ജപ്പാന്റെ പ്രതിരോധ മന്ത്രി മക്കോട്ടോ ഒനികിയും വിക്ഷേപണവും മിസൈലിന്റെ പാതയും സ്ഥിരീകരിച്ചു. ജപ്പാനിന്റെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന് പുറത്ത് ഇത് ഇറങ്ങിയതായും അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈലുകളുടെ ആവര്‍ത്തിച്ചുള്ള വിക്ഷേപണം നമ്മുടെ രാജ്യത്തിന്റെയും പ്രദേശത്തിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞയാഴ്ച ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി നടന്ന യോഗത്തില്‍ ശത്രുസൈന്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവരെ നേരിടാന്‍ തന്റെ ആണവശക്തിയെ ‘മുന്‍കൂട്ടി’ ഉപയോഗിക്കാമെന്നും കിം മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്.