റഷ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമ്മിച്ചതും ഉത്തര കൊറിയ പുതുതായി പുറത്തിറക്കിയതുമായ ആണവ അന്തർവാഹിനി വലിയ ചർച്ചയാകുകയാണ്. ഈ അന്തർവാഹിനി അയൽക്കാരായ ദക്ഷണ കൊറിയയ്ക്കും സഖ്യകക്ഷിയായ യു എസിനും വലിയ സുരക്ഷാവെല്ലുവിളി ഉയർത്തുമെന്നാണ് വിദഗ്ധർ പറയുന്നത്. 2021 ൽ ഒരു പ്രധാന രാഷ്ട്രീയസമ്മേളനത്തിൽ യു എസ് നയിക്കുന്ന സൈനികഭീഷണികളെ നേരിടുന്നതിനുള്ള പദ്ധതികൾ അവതരിപ്പിക്കുമെന്ന് കിം ജോങ് ഉൻ പറഞ്ഞിരുന്നു. അതിന്റെ ഭാഗമാണ് ഇതെന്നുവേണം കരുതാൻ.
നിരന്തരമായ വിന്യസത്തിലൂടെ രാജ്യത്തിന്റെ പരമാധികാരത്തിനും താൽപര്യങ്ങൾക്കും ഗുരുതരമായ ഭീഷണിയായ സമുദ്രജലാന്തര സൈനികപ്രവർത്തനങ്ങൾക്ക് ഉത്തര കൊറിയ ഒരിക്കലും അനുവദിക്കില്ലെന്ന് അന്തർവാഹിനി പരിശോധിച്ച കിം മുന്നറിയിപ്പ് നൽകി. ശത്രുസേനയുടെ പതിവ് തോക്ക് നയതന്ത്രത്തിനെതിരെ ശക്തമായ ആണവപ്രതിരോധമായി അതിശക്തമായ യുദ്ധക്കപ്പലുകൾ പ്രവർത്തിക്കണമെന്നും കിം പറഞ്ഞു. ദക്ഷിണ കൊറിയയും യു എസും അവരുടെ വാർഷിക ‘ഫ്രീഡം ഷീൽഡ് 2025’ സൈനിക അഭ്യാസങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് രണ്ടുദിവസം മുൻപ് അന്തർവാഹിനിയുടെ ചിത്രങ്ങൾ കിം തന്ത്രപരമായി പുറത്തുവിടുകയായിരുന്നു എന്ന് അനുമാനിക്കുന്നു.
പ്യോങ്യാങ് പുറത്തുവിട്ട അന്തർവാഹിനിയുടെ ചിത്രത്തിൽ കപ്പലിന്റെ താഴത്തെ പുറംചട്ടയും 15 റെയിൽ അധിഷ്ഠിത ക്രാഡിൽ സ്റ്റാന്റുകളും മാത്രമേ കാണിച്ചിട്ടുള്ളൂ. ഇതുപ്രകാരം 6000 അല്ലെങ്കിൽ 700 ടൺ ഭാരമുള്ള കപ്പലാണിത് എന്നാണ് കരുതപ്പെടുന്നത്. മാത്രമല്ല, ഇതിന് ഏകദേശം 10 മസൈലുകൾ വഹിക്കാൻ കഴിയുമെന്നും അന്തർവാഹിനി വിദഗ്ധൻ അഭിപ്രായപ്പെടുന്നു.