Saturday, April 19, 2025

ഓപ്പറേഷന്‍ പി ഹണ്ട്; പുതുതായി രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍

സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ കുട്ടികളുടെ നഗ്‌നദൃശ്യം പ്രചരിപ്പിച്ചതിന് ഉള്‍പ്പടെ പുതുതായി രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍. മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക് തുടങ്ങി 267 ഇലക്ട്രോണിക് ഉപകരണങ്ങളാണ് പിടിച്ചെടുത്തത്. ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവരുള്‍പ്പടെ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടികള്‍ ഉള്‍പ്പെട്ട നഗ്‌ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ച് വയ്ക്കുക, ഡൗണ്‍ലോഡ് ചെയ്യുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷന്‍ പി ഹണ്ട്. റെയ്ഡും പരിശോധനകളും ഇന്നലെ അര്‍ദ്ധരാത്രി വരെ തുടര്‍ന്നിരുന്നു.

ഐ.ടി മേഖലയില്‍ നിന്നുള്ളവര്‍, അധ്യാപകര്‍, സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നയാളുകള്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്തതായി പോലീസിന്റെ സൈബര്‍ വിഭാഗം അറിയിച്ചിട്ടുണ്ട്. അഞ്ച് വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികളുടെ നഗ്‌ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും കേരളത്തില്‍ നിന്നുള്ളയാളുകള്‍ ഡാര്‍ക്ക് നെറ്റില്‍ സജീവമാണെന്നുമുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ശക്തമായ പരിശോധനയാകും ഇതുമായി ബന്ധപ്പെട്ട് നടത്തുക.

 

Latest News