പാക്കിസ്ഥാനെതിരെ തിരിച്ചടിക്കാൻ ഇന്ത്യൻ സായുധസേന ആരംഭിച്ച ‘ഓപ്പറേഷൻ സിന്ദൂർ’ പാക്കിസ്ഥാനെയും അതിന്റെ ഭീകരവാദികളെയും കീഴടങ്ങാൻ നിർബന്ധിതരാക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിച്ചതിനുശേഷം കഴിഞ്ഞ ദിവസം നടത്തിയ ആദ്യ പൊതുപ്രസംഗത്തിലായിരുന്നു മോദി ഇക്കാര്യം പറഞ്ഞത്.
“പാക്കിസ്ഥാന് അവരുടെ സങ്കൽപത്തിനുമപ്പുറമുള്ള മറുപടി കൊടുത്ത് നമ്മുടെ ദൃഢനിശ്ചയം നാം നിറവേറ്റി. സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം തുടയ്ക്കാൻ പുറപ്പെട്ടവർ ഒടുവിൽ സ്വയം പൊടിയായി മാറി” എന്ന് പഹൽഗാം ഭീകരാക്രമണത്തെ പരാമർശിച്ചുകൊണ്ട് രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ നടന്ന ഒരു റാലിയിൽ മോദി പറഞ്ഞു.
ഏപ്രിൽ 22 ലെ ഭീകരാക്രമണത്തിനു മറുപടിയായി, പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഒൻപതു ഭീകരകേന്ദ്രങ്ങൾ വെറും 22 മിനിറ്റിനുള്ളിൽ ഇന്ത്യ നശിപ്പിക്കുകയായിരുന്നു. “സിന്ദൂരം വെടിമരുന്നായി മാറുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ലോകവും രാജ്യത്തിന്റെ ശത്രുക്കളും കണ്ടതാണ്” എന്ന് സദസ്സിന്റെ ഉച്ചത്തിലുള്ള കരഘോഷത്തിനിടയിൽ അദ്ദേഹം പറഞ്ഞു.