സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിൽ പഞ്ചിംഗ് നിര്‍ബന്ധമാക്കി ചീഫ് സെക്രട്ടറി വി പി ജോയിയുടെ അന്ത്യശാസനം. ജനുവരി ഒന്നുമുതല്‍ ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്നാണ് ചീഫ് സെക്രട്ടറി നിർദേശം നൽകിയിരിക്കുന്നത്. സെക്രട്ടറിയേറ്റിലും കളക്‌ട്രേറ്റിലുമടക്കമുള്ള ഓഫീസുകളിലും പഞ്ചിംഗ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് സിസ്റ്റം നടപ്പിലാക്കിയിട്ട് കാലമേറെയായെങ്കിലും പ്രവർത്തിയില്‍ വരുത്താത്ത സാഹചര്യമായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇതിനെത്തുടർന്നാണ് ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താനും, ജോലി സമയത്ത് ജീവനക്കാർ ഓഫീസിലുണ്ടെന്ന് ഉറപ്പാക്കാനുമൊക്കെയാണ് ബയോമെട്രിക് പഞ്ചിംഗ് രീതി.
“കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും/വകുപ്പ് മേധാവികളുടെ ഓഫീസുകളിലും 2023 ജനുവരി ഒന്നിന് മുമ്പായി ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കി ഹാജര്‍ സ്‌പാര്‍ക്കുമായി ബന്ധപ്പെടുത്തേണ്ടതാണ്.
ബയോമെട്രിക് നിർദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുരോഗതിയൊന്നും കാണുന്നില്ല. മാർഗ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനായി വകുപ്പ് മേധാവികൾ കർശന നടപടികൾ സ്വീകരിക്കേണ്ടതാണ്” ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.