Thursday, May 15, 2025

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടാക്കി മാറ്റാന്‍ നമ്മുടെ രാജ്യം പ്രാപ്തമാണ്’! വിടവാങ്ങല്‍ പ്രസംഗത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് രാംനാഥ് കോവിന്ദ്

ചെറുപ്പം മുതല്‍ തന്നെ രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും, 5 വര്‍ഷം മുമ്പ് നിങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളിലൂടെയാണ് താന്‍ പ്രസിഡന്റായി എത്തിയതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിടവാങ്ങള്‍ പ്രസംഗത്തില്‍ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രപതി എന്ന നിലയിലുള്ള തന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണെന്നും എല്ലാവരോടും ഹൃദയംഗമമായ നന്ദി അറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചെറുപ്പം മുതല്‍ തന്നെ രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തില്‍ അഭിമാനമുണ്ട്. പരുങ്ക് ഗ്രാമത്തില്‍ നിന്നുള്ള രാം നാഥ് കോവിന്ദ് ഇന്ന് നിങ്ങളെ അഭിസംബോധന ചെയ്യുന്നുവെങ്കില്‍, അത് ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തിന്റെ ശക്തിയാണ്. രാഷ്ട്ര നിര്‍മ്മാതാക്കളുടെ കഠിനാധ്വാനത്തിലൂടെയും സേവന മനോഭാവത്തിന്റെയും കാല്‍ച്ചുവടുകള്‍ പിന്തുടര്‍ന്ന് മുന്നോട്ട് പോകണം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടാക്കി മാറ്റാന്‍ നമ്മുടെ രാജ്യം പ്രാപ്തമാണ്. നമ്മുടെ കുട്ടികള്‍ക്കായി പരിസ്ഥിതി, ഭൂമി, വായു, വെള്ളം എന്നിവ നാം പരിപാലിക്കണം. നിത്യ ജീവിതത്തിലും ശീലങ്ങളിലും പ്രകൃതിയെയും മറ്റെല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാന്‍ നാം കൂടുതല്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ദ്രൗപതി മുര്‍മ്മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ആദിവാസി ഗോത്ര വിഭാഗത്തില്‍ നിന്ന് രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ് ദൗപതി മുര്‍മ്മു. പരമ്പരാഗത രീതിയില്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ആണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍.

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ സത്യവാചകം പുതിയ രാഷ്ട്രപതിക്ക് ചൊല്ലി നല്‍കും. രാവിലെ 10.15നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ് , ഉപരാഷ്ടപതി വെങ്കയ്യ നായിഡു , പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാന മന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍,എംപിമാര്‍, വിവിധ പാര്‍ട്ടി നേതാക്കള്‍, വിശിഷ്ട വ്യക്തികള്‍, വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിന്റെ ഭാഗമാകും. സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം പുതിയ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

 

 

Latest News