വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ രാത്രിയോടെ നിയന്ത്രണരേഖയില്‍ വിവിധയിടങ്ങളില്‍ പാക്കിസ്ഥാൻ വെടിവെപ്പും മോർട്ടാർ ഷെല്ലിങ്ങും നടത്തിയതായി റിപ്പോര്‍ട്ട്. ഉധംപുരിൽ പാക്കിസ്ഥാനി ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായി വാര്‍ത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
നേരത്തെ ഉണ്ടായ ധാരണയുടെ ലംഘനമാണിതെന്ന് മിശ്ര പറഞ്ഞു. “ഈ ലംഘനങ്ങൾക്ക് സായുധ സേന മതിയായതും ഉചിതവുമായ മറുപടി നൽകുന്നുണ്ട്, ഈ ലംഘനങ്ങളെ ഞങ്ങൾ വളരെ ഗൗരവമായി കാണുന്നു. ഈ ലംഘനങ്ങൾ പരിഹരിക്കുന്നതിനും സാഹചര്യം ഗൗരവത്തോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യുന്നതിനും ഉചിതമായ നടപടികൾ സ്വീകരിക്കാൻ ഞങ്ങൾ പാക്കിസ്ഥാനോട് ആവശ്യപ്പെടുന്നു. നമ്മുടെ സായുധ സേന സാഹചര്യത്തിൽ ശക്തമായ ജാഗ്രത പാലിക്കുന്നുണ്ട്. അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും ആവർത്തിക്കുന്ന ഏതെങ്കിലും ലംഘനങ്ങളെ ശക്തമായി നേരിടാൻ അവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്, ”അദ്ദേഹം പറഞ്ഞു.
ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളുണ്ടായെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ‘എക്‌സി’ല്‍ കുറിച്ചു. വെടിനിര്‍ത്തലിന് എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു. ചര്‍ച്ചകളുടെ ഭാഗമായി പാക്കിസ്ഥാനുമായി ശനിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു.