ഗാസയിൽ തടവിലാക്കപ്പെട്ട ഇസ്രായേലി ബന്ദികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യു എസ് സംസ്ഥാനമായ കൊളറാഡോയിൽ നടന്ന ഇസ്രയേല്‍ അനുകൂല പ്രകടനത്തിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം. സംഭവത്തിൽ പ്രായമായ ആറുപേർക്ക് പരിക്കേറ്റു. സംഭവത്തെ ‘ഭീകരാക്രമണം’ എന്നാണ് എഫ്ബിഐ വിശേഷിപ്പിച്ചത്.
സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന 45 കാരനായ മുഹമ്മദ് സാബ്രി സോളിമാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ എക്‌സിൽ പോസ്റ്റ് ചെയ്തതനുസരിച്ച്, ഇയാൾ വിസാകാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി താമസിക്കുന്ന ആളാണെന്നു കണ്ടെത്തി.
ജനക്കൂട്ടത്തിനുനേരെ ഇന്ധനം നിറച്ച കുപ്പികള്‍ അക്രമി വലിച്ചെറിയുകയായിരുന്നു. ജനക്കൂട്ടത്തിനടുത്തേക്ക് ആക്രോശിച്ചെത്തുന്ന അക്രമിയുടെ ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്. ‘പലസ്തീൻ സ്വതന്ത്രമാക്കൂ!’ എന്ന് ആക്രോശിച്ചുകൊണ്ടാണ് പ്രതി ആക്രമണം നടത്തിയത്.