ദക്ഷിണ കൊറിയയിൽ ലാൻഡിങ്ങിനിടെ ഉണ്ടായ വിമാന അപകടത്തിൽ മരിച്ചവരുടെ എണ്ണം 179 ആയതായി റിപ്പോർട്ട്. വിമാനം റൺവേയിൽ നിന്ന് തെന്നിമാറി സുരക്ഷാവേലിയിലിടിച്ചാണ് അപകടമുണ്ടായത്.
ബാങ്കോക്കിൽ നിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം രാവിലെ 09.07-നായിരുന്നു അപകടം. 175 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം സുരക്ഷാവേലിയിൽ ഇടിച്ച് കത്തിയമരുകയായിരുന്നു. വിമാനത്തിലെ 175 യാത്രക്കാരിൽ 173 പേർ ദക്ഷിണ കൊറിയൻ പൗരൻമാരും രണ്ടുപേർ തായ്‌ലൻഡ് സ്വദേശികളുമാണെന്ന് അധികൃതർ അറിയിച്ചു.
ലാൻഡിങ് ഗിയർ പ്രവർത്തിക്കാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ദക്ഷിണ കൊറിയൻ വാർത്താ ഏജൻസി യോൻഹാപ്പ് വെളിപ്പെടുത്തുന്നു. ലാൻഡ് ചെയ്യാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ട ശേഷം ബെല്ലി ലാൻഡിങ്ങിനുള്ള ശ്രമത്തിലാണ് വിമാനം അപകടത്തിൽപ്പെടുന്നത്.