കത്തോലിക്കാ സഭയുടെ ‘മൂത്ത സഹോദരന്മാർ’ എന്നാണ് യഹൂദരെ ഫ്രാൻസിസ് പാപ്പ വിശേഷിപ്പിച്ചിരുന്നത്. കത്തോലിക്കാ സഭയ്ക്കും യഹൂദമതത്തിനുമിടയിൽ പാപ്പ ഒരു ബന്ധം സ്ഥാപിച്ചു. ധീരമായ പ്രവർത്തികളിലൂടെയും ഉറച്ച വാക്കുകളിലൂടെയും അന്താരാഷ്ട്ര സംഘർഷങ്ങളിൽ നിന്ന് ഉയർന്നുവരുന്ന പിരിമുറുക്കങ്ങളെപ്പോലും അഭിമുഖീകരിച്ചുകൊണ്ട് മതപരവും ഭൗമരാഷ്ട്രീയവുമായ അതിരുകളെ വെല്ലുവിളിക്കുന്ന ഒരു സാഹോദര്യത്തിന്റെ പാത പാപ്പ തുറന്നു.
യഹൂദവിരുദ്ധതയ്‌ക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ച പാപ്പ
യഹൂദവിരുദ്ധതയ്‌ക്കെതിരെ ശക്തമായ ഭാഷയിൽതന്നെ പാപ്പ പ്രതികരിച്ചു. ഉദാഹരണത്തിന്, 2021 ൽ സ്ലൊവാക്യയിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്രയിൽ പരിശുദ്ധ പിതാവ് ജൂതസമൂഹവുമായി ഒരു കൂടിക്കാഴ്ച നടത്തി. “പരസ്പരം ബഹുമാനിക്കുകയും സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുന്ന സഹോദരങ്ങളുടെ കുടുംബത്തെ കാണുമ്പോൾ സർവശക്തന്റെ അനുഗ്രഹം നമ്മുടെമേൽ ചൊരിയപ്പെടുന്നു” എന്ന് പാപ്പ വെളിപ്പെടുത്തി.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഒരു ലക്ഷത്തിലധികം സ്ലൊവാക് ജൂതന്മാരുടെ കൊലപാതകത്തിലേക്കു നയിച്ച ‘വെറുപ്പിന്റെ ഭ്രാന്തി’നെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പരാമർശിച്ചു. എല്ലാത്തരം അക്രമങ്ങളെയും യഹൂദവിരുദ്ധതയെയും പാപ്പ അപലപിച്ചു. അത്തരുണത്തിൽ മനുഷ്യനിലെ ദൈവത്തിന്റെ പ്രതിച്ഛായ അശുദ്ധമാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
2023 നവംബറിൽ, വിശുദ്ധനാട്ടിൽ സംഘർഷം ആരംഭിച്ച് ഏതാനും ആഴ്ചകൾക്കു ശേഷം ഫ്രാൻസിസ് മാർപാപ്പ യൂറോപ്യൻ റബ്ബികളുടെ സമ്മേളനത്തിൽ പങ്കെടുത്തു. അതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും സെമിറ്റിക് വിരുദ്ധ പ്രകടനങ്ങളുടെ വ്യാപനത്തെ അപലപിക്കുകയും ചെയ്തു. വി. ജോൺ പോൾ രണ്ടാമന്റെ വാക്കുകൾ ഉപയോഗിച്ച്, പാപ്പ ജൂതസമൂഹത്തെ “പ്രിയ സഹോദരന്മാരേ”, “മൂത്ത സഹോദരന്മാരേ” എന്നീ വാക്കുകൾ ഉപയോഗിച്ചാണ് അഭിസംബോധന ചെയ്തത്.
ജൂതന്മാരും ക്രിസ്ത്യാനികളും തമ്മിലുള്ള സംഭാഷണം, ഒരു മതാന്തര സംഭാഷണത്തെക്കാൾ അതീതമായി അത് കുടുംബത്തിനുള്ളിലെ ഒരു സംഭാഷണമാണ് എന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.