ഗ്വാട്ടിമാലയിൽ അമ്പതിലേറെപ്പേർ മരണമടഞ്ഞ ബസ്സപകടത്തിൽ അനുശോചനം രേഖപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. പാപ്പയുടെ അനുശോചന സന്ദേശം വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദിനാൾ പീയെത്രൊ പരോളിൻ അയച്ചു.
ഗ്വാട്ടിമാല നഗരത്തിൽ മലയിടുക്കിലെ ഒരു അരുവിയിലേക്ക് ബസ് മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായും പരിക്കേറ്റവർക്കായും ഫ്രാൻസിസ് പാപ്പ പ്രാർഥിക്കുന്നുവെന്ന് കർദിനാൾ പരോളിൻ, സന്ധ്യാഗൊ ദെ ഗ്വാട്ടിമാല അതിരൂപതയുടെ ആർച്ചുബിഷപ്പ് ഗൊൺസാലെ ദെ വില്യ യി വാസ്കെസിനയച്ച അനുശോചന സന്ദേശത്തിൽ അറിയിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദനിക്കുന്നവരുടെ ദുഃഖത്തിൽ പാപ്പ പങ്കുചേരുകയും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
ഫെബ്രുവരി പത്തിനാണ് ഗ്വാട്ടിമാല നഗരത്തിലെ ബെലിസ് പാലം കടക്കവെ മലയിടുക്കിലെ അരുവിയിലേക്കു ബസ് മറിഞ്ഞത്. ബസ്സിലുണ്ടായിരുന്ന എഴുപതോളം പേരിൽ 55 പേരെങ്കിലും മരിച്ചതായി കണക്കാക്കപ്പെടുന്നു.
കടപ്പാട്: വത്തിക്കാൻ ന്യൂസ്