റോമിലെ ജെമെല്ലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽനിന്നും മടങ്ങുന്നതിനു മുൻപ് പൊതുവേദിയിൽനിന്ന് അപ്പസ്തോലിക ആശീർവാദം നൽകി. ആശുപത്രിയിൽ ചികിത്സയുമായി ബന്ധപ്പെട്ട് 38 ദിവസങ്ങൾ പിന്നിട്ടതിനുശേഷം മാർച്ച് 23 ന് ആശുപത്രിയിലെ അഞ്ചാം നിലയിലെ ബാൽക്കെണിയിൽ വീൽചെയറിൽ ഇരുന്നുകൊണ്ടാണ് മാർപാപ്പ ആശീർവദിച്ചത്.
“ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ; എല്ലാവർക്കും നന്ദി” എന്ന് പറഞ്ഞുകൊണ്ട് ആശുപത്രിയുടെ മുൻപിൽ, തന്നെ കാണാൻ മഞ്ഞപ്പൂക്കളുമായി കാത്തുനിന്നിരുന്ന പ്രായമായ ഒരു അമ്മയെ മാർപാപ്പ പ്രത്യേകം പരാമർശിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഫെബ്രുവരി 14 ന് പാപ്പയെ ആശുപത്രിയിൽ പ്രവേശിച്ചതുമുതൽ കർമേലാ എന്ന പ്രായമായ അമ്മ ദിവസവും ആശുപത്രിക്കു മുൻപിൽവന്നു പ്രാർഥിക്കുകയും പൂക്കൾ സമർപ്പിക്കുകയും ചെയ്തിരുന്നു.
പാപ്പയുടെ സുഗമമായ ശ്വാസോച്ഛ്വാസവും ശബ്ദവും വീണ്ടെടുക്കുന്നതിനായി വിവിധ പരിചരണങ്ങളും ശുശ്രൂഷകളും ഇനിയും തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു.