ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വത്തിക്കാൻ അറിയിച്ചു. നാലാം ദിവസവും ആശുപത്രിയിൽ തുടരുന്ന പാപ്പ പ്രാർഥിക്കുകയും വായിക്കുകയും ചില ജോലികൾ ചെയ്യുകയും ചെയ്തുവെന്ന് ഫെബ്രുവരി 17 ന് രാത്രി വത്തിക്കാൻ പുറത്തിറക്കിയ പുതിയ പത്രക്കുറിപ്പിൽ പറയുന്നു. അനാരോഗ്യത്തെ തുടർന്ന് ഫെബ്രുവരി 14 ന് ഫ്രാൻസിസ് പാപ്പയെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
“ചികിത്സയിൽ തുടരുന്ന മാർപാപ്പയ്ക്ക് പനിയില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും സ്നേഹത്തിന്റെയും കരുതലിന്റേതുമായ നിരവധി സന്ദേശങ്ങൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ലഭിക്കുന്നുണ്ട്” – വത്തിക്കാൻ പ്രസ്താവനയിൽ പറഞ്ഞു. റോമിലെ ജെമെല്ലി ഹോസ്പിറ്റലിലെ മറ്റു രോഗികളിൽനിന്ന് ലഭിച്ച ആശംസകൾക്ക് മാർപാപ്പ പ്രത്യേക നന്ദി പ്രകടിപ്പിക്കുകയും തുടർന്നും പ്രാർഥനകൾ ആവശ്യപ്പെടുകയും ചെയ്തു.
ഫെബ്രുവരി 14 ന് കൂടിക്കാഴ്ചകൾ ഉൾപ്പടെയുള്ള ഔദ്യോഗിക പരിപാടികൾക്കുശേഷമാണ് പരിശോധനയ്ക്കും ചികിത്സയ്ക്കുമായി പാപ്പ ആശുപത്രിയിൽ എത്തിയത്. 88 വയസ്സു പ്രായമുള്ള പാപ്പ കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. പൊതുപരിപാടികളിൽ വച്ച് പാപ്പ അതു വെളിപ്പെടുത്തുകയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാൽ പ്രഭാഷണം വായിക്കാൻ ബുദ്ധിമുട്ട് അറിയിച്ചിരുന്നു.
ഇതിനുമുമ്പ് മൂന്നുതവണ പാപ്പ ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. 2021 ജൂലൈ നാലിന് വൻകുടൽ ശസ്ത്രിക്രിയയ്ക്കായും 2023 ൽ രണ്ടുതവണയും പാപ്പ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.