മ്യാൻമാറിൽ കത്തോലിക്കാ വൈദികനെ വെടിവച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. 44 വയസ്സുള്ള ഫാ. ഡൊണാൾഡ് മാർട്ടിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹം ഫെബ്രുവരി 14 ന് പുലർച്ചെ ചില ഇടവകാംഗങ്ങൾ കണ്ടെത്തുകയായിരുന്നുവെന്ന് പ്രേഷിത വാർത്താ ഏജൻസിയായ ഫീദെസ് വെളിപ്പെടുത്തി.
വെടിയേറ്റ് അവയവങ്ങൾ അറ്റ് വികൃതമായ രീതിയിലായിരുന്നു മൃതദേഹമെന്ന് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. മണ്ടലയ് രൂപതയിലെ ലൂർദ് നാഥ ഇടവകപ്പള്ളി പ്രദേശത്താണ് കൊലപാതകം നടന്നത്.
2018 ലായിരുന്നു ഫാദർ ഡൊണാൾഡ് പൗരോഹിത്യം സ്വീകരിച്ചത്. അജപാലന ശുശ്രൂഷകൾക്കുപുറമെ സംഘർഷം മൂലം സ്വഭവനങ്ങൾ വിടാൻ നിർബന്ധിതരായി അലയുന്നവർക്ക് സഹായം നൽകിയിരുന്നു അദ്ദേഹം. കൊലപാതകത്തിന്റെ പിന്നിലുള്ള കാരണങ്ങൾ വ്യക്തമല്ല.