പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി എലോൺ മസ്ക്. ‘സാങ്കേതികവിദ്യയും നവീകരണവും’ എന്ന വിഷയത്തിൽ യു എസുമായി സഹകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായി ഈ വിഷയത്തെ ഉദ്ധരിച്ച് മോദി പറഞ്ഞു. അതേസമയം, ടെക് കോടീശ്വരനുമായുള്ള തന്റെ ടെലിഫോൺ സംഭാഷണം വിശദീകരിക്കുന്ന ഒരു പോസ്റ്റ് മോദി എക്‌സിലൂടെ പങ്കിട്ടിരുന്നു. ഈ വർഷം ആദ്യം വാഷിംഗ്ടണിൽ നടന്ന കൂടിക്കാഴ്ചയിൽ നിന്നുള്ള വിഷയങ്ങൾ അവർ വീണ്ടും ചർച്ച ചെയ്തു.
യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാധ്യതയുള്ള താരിഫുകളുടെ ആഘാതം നികത്തുന്നതിനായി ഇന്ത്യ യു എസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാർ ഉണ്ടാക്കുന്നതിനായി പ്രവർത്തിക്കുന്നതിനിടെയാണ് മോദിയും മസ്‌കും തമ്മിലുള്ള കൂടിക്കാഴ്ച. യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ നാലുദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ദിവസങ്ങൾക്കു മുമ്പാണിത്.
“സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിലെ സഹകരണത്തിനുള്ള അപാരമായ സാധ്യതകളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു” – മോദി എക്സിൽ കുറിച്ചു. ഈ മേഖലകളിൽ യു എസുമായുള്ള പങ്കാളിത്തം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇന്ത്യ ഇപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്‌ക് തന്റെ ബിസിനസ് പദ്ധതികളുമായി ഇന്ത്യയിലേക്കു കടന്നുചെല്ലാൻ ശ്രമിക്കുകയാണ്. അതിന്റെ ആദ്യപടിയായി കഴിഞ്ഞ മാസമാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ടെലികോം സ്ഥാപനങ്ങളുമായി സ്റ്റാർലിങ്ക് കരാറിൽ ഒപ്പുവച്ചത്. അതിന്റെ സേവനങ്ങൾ നൽകുന്നതിന് സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്.