ഗൾഫ് മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിമാന സർവീസുകൾ നിർത്തിവച്ചിരുന്ന സാഹചര്യത്തിൽ, കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ കൊണ്ടുപോകാനാണ് മുൻഗണന നൽകുന്നത്. നിലവിൽ ചരക്കുവിമാനങ്ങൾക്കും പ്രത്യേക എമർജൻസി സർവീസുകൾക്കും മാത്രമാണ് അനുമതിയുള്ളത്. സാധാരണ വിമാനസർവീസുകൾ എന്ന് തുടങ്ങുമെന്ന് അധികൃതർ പിന്നീട് അറിയിക്കും.
ലണ്ടൻ, പാരീസ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് പ്രത്യേക വിമാനങ്ങൾ അയയ്ക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചിട്ടുണ്ട്. പ്രായമായവർക്കും അടിയന്തരചികിത്സ ആവശ്യമുള്ളവർക്കുമായിരിക്കും ഈ വിമാനങ്ങളിൽ ആദ്യപരിഗണന നൽകുന്നത്. ദോഹയിലെ ഹമദ് വിമാനത്താവളത്തിൽ നിന്ന് ആയിരക്കണക്കിന് വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് വ്യോമപാത നിയന്ത്രിച്ചിരിക്കുന്നത്.
ഖത്തറിനു പുറമെ ദുബായ്, അബുദാബി വിമാനത്താവളങ്ങളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കുവൈറ്റിലും വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ അവിടെ നിന്നുള്ള സർവീസുകൾ ഇപ്പോഴും തടസ്സപ്പെട്ടിരിക്കുകയാണ്. വ്യോമമേഖല പൂർണ്ണമായും സുരക്ഷിതമായാൽ മാത്രമേ എല്ലാ സർവീസുകളും സാധാരണ നിലയിലാവുകയുള്ളൂ. യാത്രക്കാർ വിമാനത്താവളത്തിലേക്കു പോകുന്നതിനു മുൻപ് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് നിർദേശമുണ്ട്.

