റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം സ്ഥിരതയുള്ളതാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ച് മാദ്ധ്യമങ്ങൾ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പാശ്ചാത്യ രാജ്യങ്ങളുമായുള്ള ബന്ധം തകർന്നതിനാൽ മോസ്കോ ഏഷ്യൻ രാജ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ജയശങ്കർ പറഞ്ഞു.
“കഴിഞ്ഞ 70 വർഷത്തിനിടയിൽ എല്ലാ പ്രധാന അന്താരാഷ്ട്ര ബന്ധങ്ങളിലും ചിലപ്രശ്നങ്ങള്‍ നിലനിന്നിരുന്നു. എന്നാൽ ന്യൂഡൽഹിയും മോസ്കോയും തമ്മിലുള്ള ബന്ധം സുസ്ഥിരമാണ്. എന്നാൽ മികച്ച ബന്ധമായിരിക്കില്ല, എന്നാൽ സ്ഥിരതയുള്ളതാണ്.”- ജയശങ്കർ പറഞ്ഞു. യുക്രൈന്‍ സംഘർഷത്തെ തുടർന്ന് പാശ്ചാത്യരാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം തകർന്നു. ചരിത്രപരമായി റഷ്യ ഒരു യൂറോപ്യൻ ശക്തിയാണെങ്കിലും നിലവിലെ സാഹചര്യത്തിൽ മോസ്‌കോ ഏഷ്യയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ജയശങ്കർ കൂട്ടിച്ചേര്‍ത്തു.
നിലവിൽ വാഷിംഗ്ടൺ ഡിസിയിൽ അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദശനത്തിലാണ് ജയശങ്കർ. ഐക്യരാഷ്ട്രസഭയുടെ 78-ാമത് ജനറൽ അസംബ്ലി സമ്മേളനത്തെ അഭിസംബോധന ചെയ്തതിന് ശേഷമാണ് ജയശങ്കർ ന്യൂയോർക്കിൽ നിന്ന് വാഷിംഗ്ടൺ ഡിസിയിൽ എത്തിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.