Thursday, May 15, 2025

രഞ്ജിത്ത് വധത്തില്‍ അത്യപൂര്‍വ വിധി; 15 പ്രതികള്‍ക്കും വധശിക്ഷ

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പതിനഞ്ച് പ്രതികള്‍ക്കും വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രിദേവിയുടേതാണ് ഉത്തരവ്. കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ – എസ്ഡിപിഐ പ്രവര്‍ത്തകരായ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

കേസിലെ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നും കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ കലാം, മുന്‍ഷാദ്, സഫറുദീന്‍, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്റഫ് എന്നിവരാണ് പ്രതികള്‍.

2021 ഡിസംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്‍ജിത്ത് ശ്രീനിവാസനെ ആലപ്പുഴയിലുള്ള വീട്ടില്‍ കയറി പുലര്‍ച്ചെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ പ്രതികള്‍ സംസ്ഥാനം വിടുകയായിരുന്നു. കൃത്യമായ ആസൂത്രണത്തിന് പിന്നാലെയായിരുന്നു രണ്‍ജിത്തിനെ എസ്ഡിപിഐക്കാര്‍ വെട്ടിക്കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്.

പന്ത്രണ്ടംഗ സംഘം ആറ് ഇരുചക്രവാഹനങ്ങളിലായാണ് എത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. രണ്‍ജിത്തിനെ ആക്രമിക്കുന്ന ശബ്ദം കേട്ട് കുടുംബാംഗങ്ങള്‍ എത്തിയെങ്കിലും അക്രമികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രദേശവാസികളെത്തി രണ്‍ജിത്തിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest News