തലസ്ഥാനമായ കീവ് ഉൾപ്പെടെയുള്ള യുക്രേനിയൻ നഗരങ്ങളിൽ രാത്രിയിൽ റഷ്യൻ സൈന്യം 367 ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണിത്. ആക്രമണങ്ങളിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും ഡസൻകണക്കിനു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു.
മരിച്ചവരിൽ യുക്രൈനിലെ വടക്കൻമേഖലയിലെ നഗരമായ സൈറ്റോമിറിലെ മൂന്നുകുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അവിടത്തെ പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണങ്ങളെക്കുറിച്ച് യുക്രേനിയൻ പ്രസിഡന്റ് സെലെൻസ്കി ടെലിഗ്രാമിൽ കുറിച്ചത് ഇങ്ങനെ: “അമേരിക്കയുടെയും ലോകത്തിലെ മറ്റുള്ളവരുടെയും നിശ്ശബ്ദത പുടിനെ പ്രോത്സാഹിപ്പിക്കുകയേയുള്ളൂ.”
അതേസമയം, പുടിനെ വിമർശിച്ചുകൊണ്ട് ട്രംപും പ്രതികരിക്കുകയുണ്ടായി. “പുടിൻ ചെയ്യുന്ന കാര്യങ്ങളിൽ താൻ സന്തുഷ്ടനല്ലെന്നും അദ്ദേഹം ധാരാളം ആളുകളെ കൊല്ലുന്നുവെന്നും എന്താണ് സംഭവിക്കുന്നതെന്നു”മാണ് ട്രംപ് ചോദിക്കുന്നത്.