Monday, April 21, 2025

താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ; കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കാന്‍ അവസരം

വിവിധ യുക്രൈന്‍ നഗരങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് പുറത്തു കടക്കാനായി റഷ്യ താത്കാലിക വെടിനിര്‍ത്തില്‍ പ്രഖ്യാപിച്ചു. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക സമയം രാവിലെ പത്ത് മണി മുതലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. മരിയോപോള്‍, വോള്‍ഡോക്വോ എന്നീ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഖാര്‍ഖീവില്‍ നിന്നും സുമിയില്‍ നിന്നും കുടുങ്ങി കിടക്കുന്നവരെ ഇങ്ങോട്ട് മാറ്റാനാണോ റഷ്യയുടെ പദ്ധതി എന്നറിയില്ല.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യുദ്ധം തുടങ്ങി പത്താം ദിവസമാണ് റഷ്യയുടെ പ്രഖ്യാപനം. യുക്രൈനിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അവസരമെന്നും റഷ്യ അറിയിച്ചു. അഞ്ചര മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സുമിയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതില്‍ പ്രതിസന്ധി താത്ക്കാലികമായി ഒഴിഞ്ഞിരിക്കുകയാണ്.

ഓപ്പറേഷന്‍ ഗംഗ വഴി കഴിഞ്ഞ ദിവസങ്ങളില്‍ 25000-ത്തോളം ഇന്ത്യക്കാരെ പുറത്ത് എത്തിച്ചെങ്കിലും ഇനിയും രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ സുമി, ഖാര്‍കീവ്, എന്നീ നഗരങ്ങളിലായി കുടുങ്ങി കിടക്കുന്നുണ്ട്. യുദ്ധം തുടരുന്ന സാഹചര്യത്തില്‍ രക്ഷാദൗത്യം മന്ദഗതിയിലാണെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാത്രമേ ഇവരെ സുഗമമായി പുറത്തേക്ക് കൊണ്ടു വരാനാവൂ എന്നും ഇന്നലെ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. ഇതിനായി യുക്രൈന്‍, റഷ്യന്‍ സര്‍ക്കാരുകളുമായി സമ്പര്‍ക്കം തുടരുകയാണെന്നും ഇന്നലെ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

 

 

Latest News