രണ്ട് പതിറ്റാണ്ടുകൾക്കു മുമ്പ് തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കപ്പെട്ട അഫ്ഗാനിസ്ഥാൻ ഭരണകക്ഷിയായ താലിബാന്റെ, ‘തീവ്രവാദ സംഘടന’ എന്ന പദവി ഒഴിവാക്കി റഷ്യൻ സുപ്രീം കോടതി. അഫ്ഗാനിസ്ഥാനിലെ യഥാർഥ ഭരണാധികാരികളുമായി സൗഹൃദബന്ധം സ്ഥാപിക്കുകയെന്ന പ്രതീകാത്മക നടപടിയെ തുടർന്നാണ് ഈ നീക്കം.
രണ്ടു പതിറ്റാണ്ടുകളായി നീണ്ടുനിന്ന യുദ്ധത്തിനുശേഷം യു എസും നാറ്റോ സൈന്യവും രാജ്യത്തു നിന്ന് പിൻവാങ്ങുന്ന അവസരത്തിലാണ് ഇസ്ലാമിക തീവ്രവാദികൾ അഷ്‌റഫ് ഘാനി ഭരണകൂടത്തിൽ നിന്ന് അധികാരം പിടിച്ചെടുത്തത്. നാറ്റോ സൈന്യത്തിന്റെ പിന്മാറ്റത്തെ ‘പരാജയം’ എന്ന് മോസ്കോ മുമ്പ് വിശേഷിപ്പിച്ചിരുന്നു. കൂടാതെ, അഫ്ഗാനിസ്ഥാനിലെ യഥാർഥ ഭരണാധികാരികളുമായുള്ള സൗഹൃദബന്ധം സാധാരണ നിലയിലാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
റഷ്യൻ കോടതിയുടെ ഈ വിധി താലിബാന്റെ നയതന്ത്ര വിജയമായി മാറി. 2003 ലാണ് അവരെ മോസ്കോ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിത്. അവരുമായുള്ള ഏതൊരു ബന്ധവും റഷ്യൻ നിയമപ്രകാരം ശിക്ഷാർഹമാണെന്നു പ്രഖ്യാപിച്ചു. എന്നിരുന്നാലും, സുപ്രീംകോടതി വിധി താലിബാൻ അധികാരികളെ ഔപചാരികമായി അംഗീകരിക്കുന്നതിനു തുല്യമല്ല.