Thursday, May 15, 2025

യുദ്ധ ലക്ഷ്യങ്ങള്‍ വിപുലീകരിച്ചതിന് പിന്നാലെ പ്രധാന യുക്രേനിയന്‍ നഗരത്തെ ആക്രമിച്ച് റഷ്യ

യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ ജനസാന്ദ്രതയുള്ള നഗരത്തില്‍ വ്യാഴാഴ്ച റഷ്യന്‍ ഷെല്ലാക്രമണം ഉണ്ടായി. ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു പള്ളിയും മെഡിക്കല്‍ സ്ഥാപനവും ഷോപ്പിംഗ് ഏരിയയും നശിപ്പിക്കപ്പെട്ടതായി ഉദ്യോഗസ്ഥരും സാക്ഷികളും പറഞ്ഞു.

വടക്കുകിഴക്കന്‍ നഗരമായ ഖാര്‍കിവില്‍, ബരാബഷോവോ മാര്‍ക്കറ്റില്‍ ക്ലസ്റ്റര്‍ ബോംബുകള്‍ പതിച്ചതായി പോലീസ് പറഞ്ഞു. അവിടെ ബസ് സ്റ്റോപ്പ്, ജിം, റെസിഡന്‍ഷ്യല്‍ കെട്ടിടം എന്നിവിടങ്ങളിലും ഷെല്ലാക്രമണമുണ്ടായതായി പ്രാദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കിഴക്കന്‍ ഉക്രെയ്നിനപ്പുറമുള്ള പ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള പദ്ധതി റഷ്യ ബുധനാഴ്ച ആവര്‍ത്തിച്ചതിന് പിന്നാലെയാണ് ബോംബാക്രമണം നടന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിലൊന്നിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ ആക്രമണം നടന്നതെന്ന് ഖാര്‍കിവ് മേയര്‍ ഇഹോര്‍ തെരെഖോവ് പറഞ്ഞു. നാല് പേരുടെ നില ഗുരുതരമാണെന്നും ഷെല്ലാക്രമണത്തില്‍ പരിക്കേറ്റവരില്‍ ഒരു കുട്ടിയുണ്ടെന്നും ഖാര്‍കിവ് റീജിയണല്‍ ഗവര്‍ണര്‍ ഒലെഹ് സിനീഹുബോവ് പറഞ്ഞു.

തെക്കന്‍ നഗരമായ മൈക്കോളൈവിലും കിഴക്കന്‍ നഗരങ്ങളായ ക്രാമാറ്റോര്‍സ്‌ക്, കോസ്റ്റിയാന്റിനിവ്ക എന്നിവയിലും റഷ്യന്‍ സൈന്യം ഒറ്റരാത്രികൊണ്ട് ഷെല്ലാക്രമണം നടത്തി, അവിടെ രണ്ട് സ്‌കൂളുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രാമാറ്റോര്‍സ്‌കിലെ സ്‌കൂളിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെടുത്തു.

തെക്കന്‍ ഉക്രെയ്നിലെ കെര്‍സണ്‍, സപ്പോരിജിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണം നിലനിര്‍ത്താന്‍ റഷ്യ പദ്ധതിയിടുന്നതായി വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ബുധനാഴ്ച റഷ്യന്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

 

Latest News