ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാൻ എംഎൽഎ- യെ അയോഗ്യനാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് വയലാര്‍ രാജീവന്‍, മലപ്പുറം സ്വദേശി ബിജു പി. എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പറയുക.
സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് ചെങ്ങന്നൂർ എംഎൽഎ ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയത്. ഇതിനെ തുടർന്ന് സജി ചെറിയാന് മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടതായി വന്നിരുന്നു. എന്നാൽ മന്ത്രിസ്ഥാനത്ത് നിന്ന് രാജി വച്ചതു കൊണ്ട് പ്രശ്‌നം തീരില്ലെന്നും ഭരണഘടനയെ അപമാനിച്ച എംഎല്‍എ- യെ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്നുമാണ് ഹര്‍ജിക്കാർ ആവശ്യപ്പെട്ടത്.
അതേ സമയം നേരത്തെ ഹര്‍ജിയില്‍ വാദം കേട്ട കോടതി സജി ചെറിയാനെ അയോഗ്യനാക്കാന്‍ നിയമവ്യവസ്ഥയില്ലെന്ന് നിരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെ പരാതിയില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അവസാനിപ്പിക്കാന്‍ പോലീസും നീക്കം നടത്തി. ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നീക്കം.
എംഎൽഎ- യുടെ പ്രസംഗം ഇങ്ങനെ:
“മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവച്ചിരിക്കുന്നതെന്ന് നമ്മളെല്ലാവരും പറയും; രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും, ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും. ഇതിന്റെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതിവച്ചു എന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നതു മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം.”