പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ലോകത്തിലെ ഏറ്റവും പുരാതനമായ ബൈബിൾ കൈയെഴുത്തുപ്രതികൾ സംരക്ഷിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ച് ഇസ്രായേൽ മ്യൂസിയം. ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനികനീക്കങ്ങൾ വർധിച്ചതോടെയാണ് ജെറുസലേമിലെ ‘ഷ്റൈൻ ഓഫ് ദി ബുക്ക്’ (Shrine of the Book) മ്യൂസിയത്തിലുള്ള ഈ അമൂല്യനിധികൾ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയത്.
ഏകദേശം 2000 വർഷം പഴക്കമുള്ള ‘ഡെഡ് സീ സ്ക്രോളുകൾ’ ക്രിസ്തുവിന് മുൻപ് എഴുതപ്പെട്ടവയാണ്. ബൈബിളിലെ പഴയനിയമ പുസ്തകങ്ങളുടെ ഏറ്റവും പഴയ പതിപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. ക്രൈസ്തവ-ജൂത മതവിശ്വാസികൾക്കും ചരിത്രകാരന്മാർക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ് ഈ കൈയെഴുത്തുപ്രതികൾ. ബോംബാക്രമണങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള ഭൂഗർഭ അറകളിലേക്കാണ് നിലവിൽ ഇവ മാറ്റിയിരിക്കുന്നത്. യുദ്ധക്കെടുതികളിൽ നിന്ന് സാംസ്കാരികവും മതപരവുമായ പൈതൃകങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
പശ്ചിമേഷ്യയിലെ സംഘർഷം മനുഷ്യജീവന് മാത്രമല്ല, ലോകചരിത്രത്തിന്റെ ഭാഗമായ പുരാതന ശേഷിപ്പുകൾക്കും ഭീഷണിയാണെന്ന് യുനെസ്കോ ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

