Wednesday, May 14, 2025

ആഗോളതലത്തിൽ വധശിക്ഷകൾ വർധിക്കുന്നു; ചില രാജ്യങ്ങളിൽ ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങളും

മനുഷ്യാവകാശ നിരീക്ഷക സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ, കഴിഞ്ഞ മാസം ആഗോളതലത്തിൽ നടപ്പിലാക്കിയിട്ടുള്ള വധശിക്ഷകളെക്കുറിച്ചുള്ള വാർഷിക റിപ്പോർട്ട് പുറത്തിറക്കി. 2024 ൽ 1,518 വധശിക്ഷകൾ നടന്നതായി റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് 2023 നെ അപേക്ഷിച്ച് 32% വർധനവും ഒരു ദശകത്തിലെ ഏറ്റവും ഉയർന്ന ആഗോളസംഖ്യയുമാണ്.

മതപീഡനവുമായി ബന്ധപ്പെട്ട് വധശിക്ഷ നടപ്പിലാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ചൈന, ഉത്തര കൊറിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ നടപ്പിലാക്കിയ ആയിരക്കണക്കിനു വധശിക്ഷകൾ ഈ സംഖ്യകളിൽ ഉൾപ്പെടുന്നില്ല. ചൈന വളരെക്കാലമായി മതവിശ്വാസികളെ പീഡിപ്പിക്കുന്നു. ദശലക്ഷക്കണക്കിന് ഉയ്ഗൂർ മുസ്ലീങ്ങളെ കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്കു തള്ളിവിടുകയും മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് ഫലുൻ ഗോങ് പ്രാക്ടീഷണർമാരെ കൊലപ്പെടുത്തുകയും അവരുടെ അവയവങ്ങൾ കരിഞ്ചന്തയിൽ വിൽക്കുകയും ചെയ്തു.

മതസ്വാതന്ത്ര്യത്തെ ഏറ്റവും അടിച്ചമർത്തുന്ന രാജ്യങ്ങളിലൊന്നാണ് ഉത്തര കൊറിയ. 2001 മുതൽ എല്ലാ വർഷവും യു എസ് പ്രത്യേക ആശങ്കാകുലമായ ഒരു രാജ്യമായി (CPC) ഇതിനെ കണക്കാക്കുന്നു. അവിടെ, ഒരു ബൈബിൾ കൈവശം വയ്ക്കുന്നതോ, പ്രാർഥിക്കുന്നതോ, ജീവപര്യന്തം തടവിലേക്കോ, വധശിക്ഷയിലേക്കോ നയിച്ചേക്കാം.

വിയറ്റ്നാമിനെ യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഒരു പ്രത്യേക നിരീക്ഷണ പട്ടിക (SWL) രാജ്യമായി നിയമിച്ചിട്ടുണ്ട്. ഇവിടെയും വളരെ ഗുരുതരമായ മതസ്വാതന്ത്ര്യലംഘനങ്ങൾ നടക്കുന്നുണ്ടെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു.

വധശിക്ഷകൾ രേഖപ്പെടുത്തിയ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്നത് ഇറാനും സൗദി അറേബ്യയുമാണ്, പ്രത്യേകിച്ച് ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ സ്ഥിരമായ ട്രാക്ക് റെക്കോർഡുകൾ കണക്കിലെടുക്കുമ്പോൾ. 2024 ൽ ഇറാൻ കുറഞ്ഞത് 972 പേരെ വധശിക്ഷയ്ക്കു വിധേയമാക്കി. അതേസമയം സൗദി അറേബ്യയിൽ 2023 ൽ നിന്ന് ഇരട്ടിയായി, 2024 ൽ 345 വധശിക്ഷകൾ നടത്തി.

ചരിത്രപരമായി മുസ്ലീം ഇതര സമൂഹങ്ങൾക്ക് ഇറാനിയൻ സർക്കാർ ഒരു പരിധിവരെ സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും ഇസ്ലാമിൽ നിന്ന് ക്രിസ്തുവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്തവരെ ക്രൂരമായി പീഡിപ്പിക്കുകയും ദേശീയ സുരക്ഷാഭീഷണിയായി കണക്കാക്കുകയും ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News