യുക്രൈനിലെ ഖേർസൺ നഗരവീഥി ഇന്ന് ശൂന്യമാണ്. റോഡിൽ ഇപ്പോൾ ട്രാഫിക്കിന്റെ ശല്യമില്ല. ഒരു സൈക്കിൾപോലും നിരത്തിലിറങ്ങാത്ത അവസ്ഥ. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധത്തിന്റെ മുൻനിരയിലുള്ള ഒരു നഗരമാണിത്. ദുരിതബാധിതരെ സംരക്ഷിക്കേണ്ട യുക്രൈൻ സൈന്യം നിലകൊള്ളുന്ന സ്ഥലത്തിനു മൂന്ന് മൈൽ അകലെയായി ഡിനിപ്രോ നദിക്കു കുറുകെയാണ് റഷ്യൻ സൈന്യം ഉള്ളത്.
അകത്തേക്ക് ആരും പ്രവേശിക്കാൻ സാധിക്കാത്തവിധം തടസ്സങ്ങളുണ്ടാക്കിയാണ് പ്രവേശനകവാടം സംരക്ഷിച്ചിരുന്നത്. ഇവിടെയുള്ള താമസക്കാരിൽ കൂടുതലും പ്രായമായ സ്ത്രീകളും പുരുഷന്മാരുമാണ്. വീട്ടിലേക്കുള്ള അവശ്യസാധനങ്ങൾ വാങ്ങാൻ വരുന്നവരും ഇവിടെയുണ്ട്. റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ കീഴടങ്ങിയ ആദ്യത്തെ പ്രധാന നഗരമാണ് ഖേർസൺ. എട്ടുമാസങ്ങൾക്കു ശേഷം വീണ്ടും മോചിപ്പിക്കപ്പെട്ടപ്പോൾ, നീലയും മഞ്ഞയും നിറഞ്ഞ യുക്രേനിയൻ പതാകകൾ കൈയിലേന്തി സന്തോഷത്തോടെ ജനക്കൂട്ടം തെരുവിലിറങ്ങി. സൈനികരെ കെട്ടിപ്പിടിച്ചു ചുംബിച്ചും കാറിന്റെ ണുകൾ മുഴക്കിയും അവർ ആഹ്‌ളാദം പ്രകടിപ്പിച്ചു.
നഗരത്തിലെ ഒരു ബാങ്ക് കെട്ടിടത്തിനുമുകളിലും തെരുവുകളിൽ നിരനിരയായും ഇപ്പോഴുമുണ്ട് സന്തോഷത്തിന്റെ ആ കൊടികൾ. പക്ഷേ, ആരവവും സന്തോഷവും ഇപ്പോൾ ഇല്ലാതായി. യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെയും പുടിന്റെയും ചർച്ചകൾ പുരോഗമിക്കുമ്പോൾ ഈ നഗരത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും വിധി തുലാസിൽ തൂങ്ങിക്കിടക്കുകയാണ്.
വർഷങ്ങളായുള്ള സംഘർഷത്തിന്റെ മുറിവുകൾ സൂചിപ്പിക്കുന്നതുപോലെയാണ് പല കെട്ടിടങ്ങളും. ജനാലകൾ പൊട്ടിത്തെറിച്ച് പലകകൾ പോലെ, ഷെല്ലുകൾ കോൺക്രീറ്റിൽ തട്ടി ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളുടെ കഷണങ്ങൾ എന്നിങ്ങനെ കാഴ്ചകൾ നീളുന്നു. ഷെല്ലുകൾ ഇപ്പോഴും തലയ്ക്കു മുകളിലൂടെ പറക്കുന്നു. അവ പറക്കുമ്പോൾ കാതടപ്പിക്കുന്നതും വിനാശകരവുമായ ഇടിമുഴക്കങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ ഇക്കാലത്ത് ഇവിടെ ആളുകളെ ഭയപ്പെടുത്തുന്നത് ഡ്രോണുകളുടെ തീവ്രതയാണ്. ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ പലരും ഇന്നും ആശുപത്രിയിലാണ്.
തിങ്ങിനിറഞ്ഞ കിടക്കകളിൽ രോഗികളുടെ ദയനീയ കാഴ്ചയാണ്. നഗരത്തിന്റെ കിഴക്കൻ പ്രാന്തപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ഡ്രോൺ ആക്രമണങ്ങൾ നടക്കുന്നത്. അതിനാൽ അവിടെയുള്ളവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അതിരാവിലെയാണ് തെരുവിലിറങ്ങാൻ ഏറ്റവും സുരക്ഷിതമായ സമയം. അതിനാൽ സന്നദ്ധപ്രവർത്തകർ ട്രക്കിന്റെ പിന്നിൽനിന്ന് ഭക്ഷണസാധനങ്ങളുടെ പെട്ടികൾ എത്തിക്കാൻ പുറത്തിറങ്ങുന്ന സമയവും ഇതുതന്നെയാണ്.