ലോക്സഭയിലെ കോണ്‍ഗ്രസ് എംപി അധീർ രഞ്ജൻ ചൗധരിയെ സഭ നടപടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. പാർലമെന്റ് നടപടികളിൽ ചൗധരി നിരന്തരം തടസ്സങ്ങൾ സൃഷ്ടിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രിവിലേജസ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ സസ്പെൻഷൻ തുടരും.
ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി വ്യാഴാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച പ്രമേയത്തിന് മറുപടിയായാണ് കോണ്‍ഗ്രസ് എംപിയെ സസ്പെൻഡ് ചെയ്തത്. സഭാ നടപടികളില്‍ നിരന്തരം തടസ്സങ്ങൾ സൃഷ്ടിക്കുകയും രാജ്യത്തെയും രാജ്യത്തിന്റെ പ്രതിച്ഛായയെയും അപമാനിക്കുകയും ചെയ്തുവെന്ന പ്രഹ്ലാദ് ജോഷിയുടെ ആരോപണത്തെ തുടര്‍ന്നാണ് നടപടി. “പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അദ്ദേഹം മാറിയില്ല. സംവാദങ്ങളിൽ എപ്പോഴും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ചൗധരി രാജ്യത്തെയും അതിന്റെ പ്രതിച്ഛായയെയും അപമാനിക്കുന്നു, മാപ്പ് പറയുന്നുമില്ല.”- ജോഷി പറഞ്ഞു.
ബുധനാഴ്ച ലോക്‌സഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ സംസാരിക്കുമ്പോഴും ചൗധരി ഇതേ രീതിയിൽ പെരുമാറിയെന്നും ജോഷി ആരോപിച്ചു. തുടർന്ന് ജോഷി അധിറിന്റെ വിഷയം പ്രിവിലേജസ് കമ്മിറ്റിക്ക് വിടാനുള്ള പ്രമേയം അവതരിപ്പിച്ചു. കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കുന്നതുവരെ അധീറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രമേയം പാർലമെന്റ് അംഗീകരിച്ചു.